ഒടുവില്‍ പരിഹാരം; മനുവിന്റെ മൃതദേഹം ബന്ധുക്കള്‍  ഏറ്റെടുത്തു, അന്തിമോപചാരം അര്‍പ്പിക്കാന്‍  പങ്കാളിക്ക് അനുമതി

ഇന്നുതന്നെ മൃതദേഹം കൈമാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തടസങ്ങള്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

New Update
56778888

കൊച്ചി: ഫ്‌ളാറ്റില്‍നിന്ന് വീണുമരിച്ച കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം പോലീസിനു കൈമാറും. തുടര്‍ന്ന് വീട്ടുകാര്‍ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോകാനാണ് തീരുമാനം. ഇന്നുതന്നെ മൃതദേഹം കൈമാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തടസങ്ങള്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

Advertisment

ഇതിനു മുന്‍പായി കളമശേരി മെഡിക്കല്‍ കോളജില്‍വച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ മനുവിന്റെ പങ്കാളിയായ മുണ്ടക്കയം സ്വദേശി ജെബിന് കോടതി അനുമതി നല്‍കി. അതേസമയം, മൃതദേഹത്തെ അനുഗമിക്കാന്‍ അനുവദിക്കണമെന്ന് ജെബിന്‍ ആവശ്യപ്പെട്ടെങ്കിലും മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

മെഡിക്കല്‍ ബില്ലായി ഒരു ലക്ഷം രൂപ അടയ്ക്കാനും ഹര്‍ജിക്കാരനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, മൃതദേഹം വിട്ടുകൊടുക്കാനുള്ള ഉപാധിയായിരിക്കരുത് അതെന്നും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിക്കാന്‍ കുടുംബം അനുവദിച്ചാല്‍ പോലീസ് ഹര്‍ജിക്കാരന് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഈ മാസം മൂന്നിനു പുലര്‍ച്ചെയാണ് മനുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. ഫോണ്‍ ചെയ്യാനായി ടെറസിലേക്കു പോയ മനു തെന്നി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മനുവിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരണത്തിനു കീഴടങ്ങി.

പങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നു വിട്ടുകിട്ടാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി ജെബിന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. മനുവിന്റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ ചെലവായ 1.30 ലക്ഷം രൂപ അടയ്ക്കാനില്ലെന്നും കൈവശമുള്ള 30,000 രൂപ അടയ്ക്കാമെന്നും ജെബിന്‍ അറിയിച്ചിരുന്നു.

ഈ പണം കൈപ്പറ്റി മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജെബിന്‍ ഹൈക്കോടതിയെ സമീപിച്ചത്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പായി എറണാകുളത്തെ ഫ്‌ളാറ്റില്‍ ഒന്നിച്ചാണു താമസിക്കുന്നതെന്നും പങ്കാളിയായ മനുവിന്റെ കുടുംബം ബന്ധത്തിന് എതിരായിരുന്നെന്നും ഹര്‍ജിയില്‍ അറിയിച്ചിരുന്നു.

മനുവിന്റെ മാതാപിതാക്കള്‍ പണമടച്ച് മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറല്ലെന്ന് അറിയിച്ചതിനാല്‍ തനിക്ക് മൃതദേഹം വിട്ടുനല്‍കണമെന്നാണ് ജെബിന്‍ ആവശ്യപ്പെട്ടത്. കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരുന്ന സ്വകാര്യ ആശുപത്രിയുടെ നിലപാട് കോടതി തേടിയിരുന്നു.

എന്നാല്‍, തങ്ങള്‍ ഒരിക്കലും ഇത്ര പണം വേണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടില്ലെന്നും പൊതുതാല്‍പര്യാര്‍ഥം 1.3 ലക്ഷം രൂപയോളം വേണ്ടെന്നു വയ്ക്കാന്‍ തയാറാണെന്നും സ്വകാര്യ ആശുപത്രി വ്യക്തമാക്കി.

എന്നാല്‍, മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങള്‍ സമ്മതം അറിയിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. 

 

Advertisment