ചൂരല്‍മല ടെലഫോണ്‍ എക്‌സ്ചേഞ്ച് വരെയും  ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെന്ന് കെ.എസ്.ഇ.ബി; ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുമാത്രം മൂന്നു കോടി രൂപയുടെ നഷ്ടം

മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മൂന്നര കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ (11 കെ.വി) ലൈനുകളും എട്ട് കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായും തകര്‍ന്നു.

New Update
landslide Untitledres

തിരുവനന്തപുരം: ചൂരല്‍മല ടെലഫോണ്‍ എക്‌സ്ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെ.എസ്.ഇ.ബിക്കുണ്ടായത്.

Advertisment

മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മൂന്നര കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ (11 കെ.വി) ലൈനുകളും എട്ട് കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും പൂര്‍ണമായും തകര്‍ന്നു. രണ്ടു ട്രാന്‍സ്ഫോമറുകള്‍ കാണാതാവുകയും ആറ് ട്രാന്‍സ്ഫോമറുകള്‍ തകരുകയും ചെയ്തു. 

പ്രാഥമിക ജോലികള്‍ നിര്‍വഹിക്കാനും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാനും സബ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളെ വാഹനങ്ങള്‍ സഹിതം സ്ഥലത്ത് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ എ.ബി.സി. കേബിളുകളും ട്രാന്‍സ്ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ട കല്‍പ്പറ്റ 33 കെവി സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. കല്‍പ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികളിലും ബാക്ക് ഫീഡിംഗിലൂടെ വൈദ്യുതി എത്തിച്ചിട്ടുണ്ട്. ദുരന്തഭൂമിയോട് ചേര്‍ന്നുള്ള മേപ്പാടി ടൗണിലും മേപ്പാടി സര്‍ക്കാര്‍ ആശുപത്രി, വിംസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് പാലവും റോഡുകളും ഒലിച്ചുപോയതിനാലും പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും അവിടേക്ക് കടന്ന് വൈദ്യതി പുനഃസ്ഥാപന ശ്രമങ്ങള്‍ തുടങ്ങാന്‍ സാധിച്ചിട്ടില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. 

 

Advertisment