മമ്മൂട്ടിക്ക് പിന്തുണയുമായി കെ.സി.  വേണുഗോപാല്‍ എം.പി.

കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘപരിവാര്‍ശക്തികള്‍  എത്രയൊക്കെ ചാപ്പ കുത്താന്‍ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനില്‍ക്കില്ലെന്നും കെ.സി.  വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

New Update
42424

സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനും ഇരയായ നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. അരനൂറ്റാണ്ട് കാലത്തെ അഭിനയ മികവ് കൊണ്ട് മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയില്‍ മനോഹരമായ മേല്‍വിലാസം നല്‍കിയ അഭിനേതാക്കളുടെ കൂട്ടത്തില്‍ പ്രഥമ സ്ഥാനീയനാണ് മമ്മൂട്ടി.

Advertisment

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള  ആ വ്യക്തിത്വത്തെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാന്‍ കഴിയില്ല. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘപരിവാര്‍ശക്തികള്‍  എത്രയൊക്കെ ചാപ്പ കുത്താന്‍ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനില്‍ക്കില്ലെന്നും കെ.സി.  വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

''സത്യന്‍ മാഷിന്റെ അവസാന സിനിമയായ 'അനുഭവങ്ങള്‍ പാളിച്ചകളി'ല്‍ മിനിറ്റുകള്‍ മാത്രമുള്ള ഒരു കുഞ്ഞുസീനില്‍ നടന്‍ ബഹദൂറിന്റെ അരികില്‍ ആദ്യമായി വെള്ളിവെളിച്ചത്തില്‍ അങ്കലാപ്പോടെ നിന്ന ഇരുപതുകാരന്‍ പയ്യനില്‍ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാള്‍ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തില്‍ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയില്‍ മനോഹരമായ മേല്‍വിലാസം നല്‍കിയ അഭിനേതാക്കളുടെ കൂട്ടത്തില്‍ നില്‍പ്പുണ്ട് മമ്മൂട്ടി എന്ന പേര്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാന്‍ കഴിയില്ല.

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും 'പൊന്തന്‍മാട'യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാന്‍ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവര്‍ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുടലെടുക്കുന്നതാണ്.

കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താന്‍ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനില്‍ക്കില്ല. അമ്പത് വര്‍ഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്.

വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേല്‍ക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റ കാരണം മതി...''

 

Advertisment