/sathyam/media/media_files/Kt4fx2Pq2MHfKTrDwXW4.jpg)
ചാത്തന്നൂര്‍: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളതെല്ലാം നല്ല കാര്യങ്ങള്‍ മാത്രം. അതുകൊണ്ടുതന്നെ ഇപ്പോഴും ആളുകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെയാണ് ഇയാളെയും കുടുംബത്തെയും തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്. പിന്നാലെ അന്വേഷണ സംഘം ഇവരുടെ വീട്ടിലേക്കും എത്തിയിരുന്നു.
കേബിള്‍ ടി.വി. ശൃംഖല, റിയല്‍ എസ്റ്റേറ്റ്, പാഴ്സല്‍ ബിരിയാണി കച്ചവടം, മത്സ്യസ്റ്റാള്‍, അഞ്ചേക്കറോളം ഫാംഹൗസ്, തമിഴ്നാട്ടില്‍എ കൃഷി, ചാത്തന്നൂരില്‍ ബേക്കറി, ബഹുനില വീടും, കാറുകളും, പത്തോളം നായ്ക്കളും ഇവര്‍ക്കുണ്ടായിരുന്നു. മകളുടെ യൂട്യൂബ് ചാനലിന് അഞ്ചു ലക്ഷം സബ്സ്‌ക്രബേഴ്സ് വരെയുണ്ട്. എന്നാല്‍, സാമ്പത്തികമായി നല്ല നിലയിലുള്ള പത്മകുമാര്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്തിനെന്നത് ദുരൂഹമായിത്തന്നെ തുടരുകയാണ്. പത്മകുമാറിന്റെ അമ്മ പാരിജാതം മരിച്ചിട്ട് കുറച്ചുമാസങ്ങളേ ആകുന്നുള്ളൂ. ഇവര്‍ ആര്‍.ടി.ഓഫീസ് ജീവനക്കാരിയായിരുന്നു.
പഠനകാലത്ത് മിടുക്കനായ വിദ്യാര്‍ഥിയും കംപ്യൂട്ടറില്‍ ആദ്യകാലത്ത് ബി.ടെക്. ബിരുദം നേടിയ ആളുമായിരുന്നു പത്മകുമാര്‍. തുടര്‍ന്ന് കംപ്യൂട്ടര്‍ രംഗത്ത് ജോലി നോക്കിവരുകയായിരുന്നു. ചാത്തന്നൂരിലെ ആദ്യത്തെ കേബിള്‍ നെറ്റ് വര്‍ക്ക് -രാജ് കേബിള്‍ തുടങ്ങി. തുടര്‍ന്ന് കുഞ്ഞു പിറന്നപ്പോള്‍ കുട്ടിയുടെ പേരായ അനുപമ എന്ന പേരിലേക്ക് കേബിള്‍ മാറ്റി. വര്‍ഷങ്ങള്‍ക്കു മുമ്പ് കേബിള്‍ നെറ്റ്വര്‍ക്ക് മറ്റൊരാള്‍ക്ക് വിറ്റു. ചാത്തന്നൂരിലെ താത്കാലിക മാര്‍ക്കറ്റിനു സമീപം ചാത്തന്നൂര്‍-കുമ്മല്ലൂര്‍ റോഡിലേക്ക് കയറുന്ന ഭാഗത്തായി വാവാസ് ബേക്കറി തുടങ്ങി. ഭാര്യ അനിതയാണ് ബേക്കറിയുടെ കാര്യങ്ങള്‍ നോക്കുന്നത്. എന്‍ജിനീയറിങ്ങിന് പഠിക്കുന്ന മകള്‍ അനുപമ യുട്യൂബര്‍ കൂടിയാണ്. കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചെങ്കിലും നാട്ടുകാര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ ഉണ്ടായിരുന്നെന്നും അത്തരത്തില്‍ ഒരാളല്ലെന്നുമായിരുന്നു ആദ്യ പ്രതികരണം.
ഒഴുകുപാറ പോളച്ചിറയ്ക്കു സമീപം തെങ്ങുവിളഭാഗത്ത് ഒരു ഫാം നടത്തുന്നുണ്ട്. ഇതിനടുത്തുള്ള ഓടിട്ട വീട്ടിലേക്ക് കുട്ടിയെ സംഭവ ദിവസം രാത്രി മാറ്റിയതായി സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെ പത്മകുമാര്‍ തെങ്കാശിയിലുള്ള ഇയാളുടെ എസ്റ്റേറ്റിലേക്ക് പോകുന്നതായി സമീപവാസിയായ സ്ത്രീയോട് പറഞ്ഞിരുന്നു. അവിടെയുള്ള വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ടാണ് പോകുന്നതെന്നാണ് പറഞ്ഞത്.
വീടുപൂട്ടി പോകുന്നതിനാല്‍ അവിടെയുണ്ടായിരുന്ന നായ്ക്കളെ പോളച്ചിറയ്ക്കു സമീപത്തെ ഫാമിലേക്ക് മാറ്റിയിരുന്നു. പത്മകുമാറിന്റെ നീലക്കാറില്‍ത്തന്നെയാണവര്‍ തെങ്കാശിയിലേക്ക് തിരിച്ചത്. നാട്ടില്‍ ആരുമായും പത്മ കുമാറിന് അടുപ്പമില്ലായിരുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്തും മറ്റും പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്ക് കുറച്ചുവര്‍ഷം മുമ്പ് പണമിടപാടില്‍ വലിയ തകര്‍ച്ചയുണ്ടായതായും പറയുന്നു.
മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം പ്രതികളെ കണ്ടെത്തുന്നതില്‍ വഴിത്തിരിവായിരുന്നു. പത്മകുമാര്‍ മകളുമായി ഫോണില്‍ കഴിഞ്ഞദിവസങ്ങളില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും കുട്ടിയെ കിട്ടിയശേഷം ഈ മൊബൈല്‍ ഫോണ്‍ ഓഫായതായാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് തെങ്കാശിയിലേക്ക് ഇവര്‍ പോയത്. ഇവരുടെ ചാത്തന്നൂരിലെ ബേക്കറി അപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് സംഭവമറിഞ്ഞ് ആളുകള്‍ കൂടിയതോടെയാണ് ബേക്കറി അടച്ചത്.
പദ്മകുമാറും ഭാര്യ അനിതയും മകളും കൂടിയാണ് കാറില്‍ കുട്ടിയെ തട്ടിക്കൊണ്ടുവരുന്നത്. മകളെയും കുഞ്ഞിനെയും വീട്ടിലിരുത്തിയശേഷം പദ്മകുമാറും അനിതയും കൂടി കാറില്‍ കല്ലുവാതുക്കലില്‍ എത്തി. അവിടെനിന്ന് ഓട്ടോയില്‍ കിഴക്കനേലയിലെത്തി. അവിടെനിന്ന് കുട്ടിയുടെ വീട്ടില്‍ ഫോണ്‍ ചെയ്തു. അവിടെയുള്ള കുഞ്ഞമ്മയുടെ വീട്ടില്‍ പോകുകയാണെന്നു കള്ളം പറഞ്ഞ് ഓട്ടോക്കാരനെ മടക്കിയയച്ചു. മറ്റൊരു ഓട്ടോ പിടിച്ച് വീണ്ടും കല്ലുവാതുക്കലില്‍ എത്തി. കസ്റ്റഡിയിലെടുത്ത ഓട്ടോക്കാരനും പറഞ്ഞത് കല്ലുവാതുക്കലില്‍ ഇറക്കിയെന്നാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us