Advertisment

ഭര്‍ത്താവ് കായംകുളത്ത് പണികഴിപ്പിച്ച വീട്ടിലേക്ക് മാറി താമസിക്കാനുള്ള അനുജയുടെ തീരുമാനം ക്രൂരകൃത്യത്തിലേക്ക് നയിച്ചു; അനുജയുടെയും ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കും

പുതിയ വീട്ടിലേക്ക് അനുജ താമസം മാറാന്‍ ഒരുങ്ങവെയായിരുന്നു അപകടം.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
353535355

പത്തനംതിട്ട: ഭര്‍ത്താവ് കായംകുളത്ത് പണികഴിപ്പിച്ച വീട്ടിലേക്ക് മാറി താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതാണ്  മരണത്തില്‍ കലാശിച്ചതെന്ന് പോലീസ് നിഗമനം. അനുജ കൈവിട്ടു പോകുമെന്ന് കരുതിയാണ് ക്രൂരകൃത്യത്തിലേക്ക് ഹാഷിം നീങ്ങിയതെന്നാണ് സൂചന. പുതിയ വീട്ടിലേക്ക് അനുജ താമസം മാറാന്‍ ഒരുങ്ങവെയായിരുന്നു അപകടം.

Advertisment

കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അനുജയും സുഹൃത്ത് ഹാഷിമും മരിച്ചത്. ഒരു വര്‍ഷം മുന്‍പാണ് അനുജയുടെ ഭര്‍ത്താവ് കായംകുളത്ത് പുതിയ വീടുവച്ചത്. മാര്‍ച്ച് 30നാണ് മറ്റപ്പള്ളിയില്‍നിന്ന് കായംകുളത്തേക്ക് താമസം മാറാന്‍ അനുജ തീരുമാനിച്ചിരുന്നതെന്നാണ് വിവരം. അനുജയുടെ ഭര്‍ത്താവിന് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അടുത്തിടെ സൂചന ലഭിച്ചിരുന്നെന്നാണ് വിവരം. ഹാഷിം മൂന്നു വര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസം. അനുജയുടെ വീട്ടില്‍ ഹാഷിമിനെ രണ്ടുമൂന്നു തവണ കണ്ടതായും നാട്ടുകാര്‍ പറയുന്നു. അനുജയില്‍നിന്ന് ഹാഷിം പല തവണ പണം വാങ്ങിയെന്നും പോലീസ് സംശയിക്കുന്നു.

സാമ്പത്തിക സഹായം നിന്ന് പോകുമെന്നും അനുജ ഇയാളില്‍ നിന്ന് അകലുമെന്നും ഭയന്നാകാം കൃത്യം ചെയ്തതെന്നാണ് പോലീസ് കരുതുന്നത്. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഒരു വിവരവുമില്ല. പന്തളം-പത്തനംതിട്ട വഴി ഓടുന്ന ബസിലാണ് ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. ഈ ബസിലാണ് അനുജ യാത്ര ചെയ്തിരുന്നത്. ആ സമയത്ത് പരിചയത്തിലായതാകാമെന്നാണ് കരുതുന്നത്.

അടുത്തിടെയാണ് അനുജയുടെ ഭര്‍ത്താവിന് ഇരുവരുടെയും ബന്ധത്തെ ക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും  പാതി ഉപയോഗിച്ച നിലയിലാണ് മദ്യക്കുപ്പിയുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസാണ് കാറില്‍ നിന്നും മദ്യക്കുപ്പി കണ്ടെത്തിയത്. മദ്യക്കുപ്പി കാറിലുണ്ടെന്ന വിവരം നാട്ടുകാരാണ് പോലീസിനോട് പറഞ്ഞത്. ഒരു കുപ്പി ഗ്ലാസുമുണ്ടായിരുന്നു.

അനുജയുടെയും ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ പോലീസ് വീണ്ടെടുക്കും. കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. എത്രനാള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ട്, അപകടമുണ്ടായ ദിവസം ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ, എന്തെങ്കിലും തരത്തില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിക്കും.

ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹരിയാന സ്വദേശി റംസാനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 304 എ, 279 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് പത്തനംതിട്ട അടൂരില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്.

 

Advertisment