ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസ്: ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവ്  രാജ് കുന്ദ്രയുടെയും സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടി

ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാല്‍ പ്രതിമാസം 10 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് ഇവര്‍ പണം മുടക്കിയവരെ കബളിപ്പിച്ചത്.

New Update
44353

മുംബൈ: ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടി. 6,600 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ഇരുവരുടെയും 97.8 കോടി രൂപ മൂല്യമുള്ള സ്ഥാവര ജംഗമ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

Advertisment

ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ജൂഹുവിലെ വസതിയും പൂനെയിലും ബംഗ്ലാവും രാജ് കുന്ദ്രയുടെ പേരിലുള്ള ഓഹരികളും ഇതില്‍ ഉള്‍പ്പെടും. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി.

വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ്, അന്തരിച്ച അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദര്‍ ഭരദ്വാജ് തുടങ്ങിയവര്‍ക്കെതിരെ മഹാരാഷ്ട്ര പോലീസും ഡല്‍ഹി പോലീസും ഫയല്‍ ചെയ്ത നിരവധി പരാതികളെ അടിസ്ഥാനമാക്കി ഇ.ഡി. ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. 

2017ല്‍ 6,600 കോടി രൂപ മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിന്‍ ആരോപണവിധേയര്‍ സ്വരൂപിച്ചതായാണ് ഇ.ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാല്‍ പ്രതിമാസം 10 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് ഇവര്‍ പണം മുടക്കിയവരെ കബളിപ്പിച്ചത്.

ഇ.ഡിയുടെ അന്വേഷണത്തില്‍ രാജ് കുന്ദ്ര അമിത് ഭരദ്വാജില്‍ നിന്ന് 285 ബിറ്റ്‌കോയിനുകള്‍ കൈപ്പറ്റിയെന്ന് കണ്ടെത്തി. ഉക്രൈനില്‍ ഒരു ബിറ്റ്‌കോയിന്‍ മൈനിംഗ് ഫാം ആരംഭിക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാലത് നടന്നില്ല.

Advertisment