കോട്ടയം: ആമ്പൽപൂക്കളുടെ വർണക്കാഴ്ചകൾ തീർക്കാനൊരുങ്ങി കോട്ടയം ജില്ലയിലെ മലരിക്കൽ. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പലുകൾ പാടത്തു വസന്തം തീർക്കുന്നത്. ഒക്ടോബർ അവസാനത്തോടെ ആമ്പൽവസന്തം അവസാനിക്കും. പിങ്ക് പൂക്കൾക്കൊപ്പം വെള്ളപ്പൂക്കളും വിരിഞ്ഞുതുടങ്ങി. കന്യാകുമാരിയിൽ നിന്നുള്ള ചെറിയ വള്ളങ്ങളും വിനോദസഞ്ചാരികൾക്കായി ഇവിടെ എത്തിച്ചിട്ടുണ്ട്. സഞ്ചാരികളും മലരിക്കലിലേക്ക് എത്തുന്നുണ്ട്.
സഞ്ചാരികൾക്കായുള്ള ഒരുക്കങ്ങളിലേക്കു തിരുവാർപ്പ് പഞ്ചായത്ത് കടക്കുന്നതേയുള്ളൂ. ജില്ലയിൽ പനച്ചിക്കാട് അമ്പാട്ടുകടവിലും കൊല്ലാട് കിഴക്കുപുറം കടവിലും ആമ്പലുകൾ നേരത്തേ വിരിഞ്ഞിരുന്നു. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണു മലരിക്കൽ. കുമരകത്തു നിന്നെത്തുന്നവർ ഇല്ലിക്കലിൽ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ വേണം വരാൻ. രാവിലെ 7നു മുൻപ് എത്തിയാൽ വർണവിസ്മയം കാണാം. വെയിലുറയ്ക്കുന്നതോടെ പൂക്കൾ വാടും.