Advertisment

കെ.എസ്.യു. ആരോപണം തെറ്റ്; കാര്യവട്ടം  കാമ്പസില്‍ ഇടിമുറി മര്‍ദനമില്ലെന്ന്  അന്വേഷണ സമിതി റിപ്പോര്‍ട്ട്

ഇടിമുറി മര്‍ദനമെന്ന കെ.എസ്.യു. ആരോപണം തെറ്റാണെന്നാണ് റിപ്പോര്‍ട്ട്. 

New Update
7777

തിരുവനന്തപുരം: കാര്യവട്ടം കാമ്പസില്‍ ഇടിമുറി മര്‍ദനമില്ലെന്നു കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ഇടിമുറി മര്‍ദനമെന്ന കെ.എസ്.യു. ആരോപണം തെറ്റാണെന്നാണ് റിപ്പോര്‍ട്ട്. 

Advertisment

മര്‍ദനത്തിന് ഇരയായ കെ.എസ്.യു. നേതാവ് സാന്‍ജോസിനെ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടില്ലെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്യവട്ടം കാമ്പസിലെ മെന്‍സ് ഹോസ്റ്റലിലെ 121-ാം നമ്പര്‍ മുറി ഒരു ഗവേഷക വിദ്യാര്‍ഥിക്ക് അനുവദിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. 

സംഭവം നടന്നതിന്റെ തലേദിവസം ഈ വിദ്യാര്‍ഥി ഇവിടെ നിന്ന് പോയിരുന്നു. സംഘര്‍ഷം നടന്ന ദിവസം മുറി അടഞ്ഞുകിടക്കുകയായിരുന്നു. കാമ്പസില്‍ കെ.എസ്.യു-എസ്.എഫ്.ഐ. വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കാമ്പസിലെ വിദ്യാര്‍ഥിയല്ലാത്ത ജോഫിന്‍ എന്നയാള്‍ കാമ്പസില്‍ പ്രവേശിച്ചതിനെ ച്ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ജോഫിന്‍ വന്നത് വിദ്യാര്‍ഥിനിയായ സഹോദരിയെ കാമ്പസില്‍ എത്തിക്കാനാണ്. ജോഫിനും സഹോദരിയും സാന്‍ജോസും ഒരു ബൈക്കിലാണ് കാമ്പസില്‍ എത്തിയത്. എന്നാല്‍, കാമ്പസില്‍ നിന്ന് തിരികെ പോകുമ്പോള്‍ മെന്‍സ് ഹോസ്റ്റലിനു സമീപംവച്ച് ജോഫിനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞ് ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. 

ഇതറിഞ്ഞാണ് സാന്‍ജോസ് സ്ഥലത്ത് എത്തിയത്. പിന്നീട് ഇരു ഭാഗത്തും കൂടുതല്‍ പേരെത്തി. തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കെ.എസ്.യു. നേതാവ് സാന്‍ജോസിനും എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഭിജിത്തിനും സംഘര്‍ഷത്തില്‍ പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍, അന്വേഷണ സമിതി റിപ്പോര്‍ട്ട് കെ.എസ്.യു. നേതൃത്വം തള്ളി.

 

Advertisment