Advertisment

സാമ്പത്തിക തട്ടിപ്പിനിരയായി  മനംനൊന്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യ;  പലരില്‍നിന്നായി തട്ടിയെടുത്തത് കോടികളും  സ്വര്‍ണഭരണങ്ങളും; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

മാന്നാര്‍ കുട്ടമ്പേരൂര്‍ സാറാമ്മ ലാലു (മോളി), മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ഉഷ ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

New Update
74747474

മാന്നാര്‍: പലയാളുകളില്‍ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മാന്നാര്‍ കുട്ടമ്പേരൂര്‍ സാറാമ്മ ലാലു (മോളി), മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ഉഷ ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് വീയപുരം പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

സാമ്പത്തിക തട്ടിപ്പിനിരയായി മനംനൊന്ത് ആത്മഹത്യ ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയമ്മ ഉള്‍പ്പടെ പലരില്‍ നിന്നായി  ഇവര്‍ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയെന്നുള്ള പരാതിയെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ശ്രീദേവിയമ്മയുടെ ആത്മഹത്യക്ക് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഇവരെ തിരുവല്ല കുറ്റൂരുള്ള ഒരു വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുള്ളത്.

ശ്രീദേവിയമ്മയുടെ കൈയ്യില്‍ നിന്നും സംഘം 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ശ്രീദേവിയമ്മ മരിക്കുന്നതിന് മുമ്പ്് ഇതുമായി ബന്ധപ്പെട്ട് മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ശ്രീദേവിയമ്മ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണ ചുമതല വീയപുരം പോലീസിന് കൈമാറിയത്. 

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടി കൂടാനുണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് പറഞ്ഞു. വീയപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, പ്രതാപചന്ദ്രമേനോന്‍, സിവില്‍ പൊലീസ് ഓഫീസര്‍ നിസാറുദ്ദീന്‍, വനിതാ എ.എസ്.ഐ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Advertisment