എന്റെ ഒരു പകുതിയായിരുന്നു അവന്‍, ഞങ്ങള്‍ ചെറുപ്പം മുതലേ ഒന്നിച്ചു വളര്‍ന്നവരാണ്, എല്ലാ കാര്യങ്ങള്‍ക്കും ഉണ്ടുറങ്ങി വളര്‍ന്നവരാണ്, ഒരുപാടുപേരെ രക്ഷിച്ചിട്ടാണവന്‍ പോയത്, അവന്‍ സേഫ് ആണോന്നറിയാന്‍ ഞാന്‍ വിളിച്ചിരുന്നു, എന്നോടും ചോദിച്ചു നീ സേഫാണോന്ന്; ഉറ്റ സുഹൃത്ത് പ്രജീഷിന്റെ ഓര്‍മയില്‍ വിതുമ്പി രാജേഷ്

"മുണ്ടക്കൈയിലേക്ക് കടക്കാനൊന്നും പറ്റുമായിരുന്നില്ല. മുഴുവനും ഇരുട്ടായിരുന്നു. വെള്ളം വരുന്നതുകണ്ടു. കുത്തിയൊലിച്ചാണെത്തിയത്...''  

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
wayanad landslide

വയനാട്: ഉറ്റ സുഹൃത്ത് പ്രജീഷിനെ നഷ്ടപ്പെട്ട വേദനയില്‍ രാജേഷ്. ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശത്തുള്ള ആളുകളെ മുഴുവന്‍ രക്ഷിച്ച ശേഷമാണ് പ്രജീഷിനെയും ഉരുള്‍ കൊണ്ടുപോയത്. 

Advertisment

''ഒരുപാടുപേരെ നഷ്ടമായി. റെസ്‌ക്യൂ ചെയ്യുന്നതിനിടെയാണ് ഉറ്റ സുഹൃത്ത് പ്രജീഷ് പോയത്. എന്റെ ഒരു പകുതിയായിരുന്നു അവന്‍. ഒരു ഏരിയയിലുള്ള മുഴുവന്‍ ആളുകളെയും അവനും കൂടെയുണ്ടായിരുന്നവരും രക്ഷിച്ചിരുന്നു. 

അവന്‍ സേഫ് ആണോന്നറിയാന്‍ ഞാന്‍ വിളിച്ചിരുന്നു. ആളുകളെയൊക്കെ മാറ്റുന്നുണ്ട്, വെള്ളം കൂടുന്നുണ്ടെന്ന് പറഞ്ഞു. എന്നോടും ചോദിച്ചു നീ സേഫാണോന്ന്. പിള്ളാരെയൊക്കെ മാറ്റണമെന്നൊക്കെ പറഞ്ഞിരുന്നു. ആദ്യ പൊട്ടുപൊട്ടുമ്പോള്‍ പാലത്തിനപ്പുറമുണ്ടെന്ന് പറഞ്ഞിരുന്നു. അവനു വേണ്ടപ്പെട്ട ചിലര്‍ സ്‌കൂള്‍ റോഡിന് സമീപത്തുണ്ടായിരുന്നു. അപ്പോഴാണ് രണ്ടാമത്തെ പൊട്ടുണ്ടായത്. അതിലവനെ നഷ്ടമായി.

ഏകദേശമൊരു രണ്ടേകാല്‍ വരെ അവനെ കണ്ടവരുണ്ട്. അതുവരെ ഞാനുമായി കോണ്ടാക്ടിലുമുണ്ട്. തന്റെ കണ്മുന്നില്‍ നിന്നാണ് അവന്‍ പോയതെന്ന് സജിത്ത് എന്ന സുഹൃത്ത് പറഞ്ഞു. അവനൊപ്പം മണികുമാര്‍ എന്ന ഒരു പയ്യനുമുണ്ടായിരുന്നു. അവനും പോയി. ഞങ്ങള്‍ ചായകുടിച്ച് പിരിഞ്ഞവരാണ്. ഈ നാട്ടില്‍ എന്ത് പ്രശ്‌നം വന്നാലും അവിടെ പ്രജീഷുണ്ടാവുമായിരുന്നു.

അത്രയ്ക്ക് വേണ്ടപ്പെട്ടവനായിരുന്നു. ഞങ്ങള്‍ ചെറുപ്പം മുതലേ ഒന്നിച്ചു വളര്‍ന്നവരാണ്. എല്ലാക്കാര്യങ്ങള്‍ക്കും ഉണ്ടുറങ്ങി വളര്‍ന്നവരാണ്. ഒരുപാട്‌പേരെ രക്ഷിച്ചിട്ടാണവന്‍ പോയത്. 

അതില്‍ സമാധാനിക്കാം. രണ്ടാമത്തെ പൊട്ടായിരുന്നു ഏറ്റവും വലുതും ഭീകരവും. മരവിച്ചുപോയി. ഞങ്ങളോടുകയായിരുന്നു. മുണ്ടക്കൈയിലേക്ക് കടക്കാനൊന്നും പറ്റുമായിരുന്നില്ല. മുഴുവനും ഇരുട്ടായിരുന്നു. വെള്ളം വരുന്നതുകണ്ടു. കുത്തിയൊലിച്ചാണെത്തിയത്...''