പൂപ്പാറ ബലാത്സംഗ കേസ്: രണ്ടാം പ്രതിക്ക് 33 വര്‍ഷം  തടവ്; ഒന്നാം പ്രതി ഒളിവില്‍ത്തന്നെ

മധ്യപ്രദേശ് മണ്ഡല സ്വദേശി ഖേംസിംഗ് അയമിനെയാണ് കുറ്റക്കാരനെന്ന് കണ്ടത്തി കോടതി ശിക്ഷിച്ചത്.

New Update
5355

ഇടുക്കി: പൂപ്പാറ ബലാത്സംഗ കേസില്‍ രണ്ടാം പ്രതിക്ക് 33 വര്‍ഷം തടവ്. മധ്യപ്രദേശ് മണ്ഡല സ്വദേശി ഖേംസിംഗ് അയമിനെയാണ് കുറ്റക്കാരനെന്ന് കണ്ടത്തി കോടതി ശിക്ഷിച്ചത്. 33 വര്‍ഷം തടവും ഒന്നര ലക്ഷം പിഴയുമാണ് ശിക്ഷ.  ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് പോക്‌സോ ജഡ്ജ് ജോണ്‍സണ്‍ എം.ഐയാണ് ശിക്ഷ വിധിച്ചത്. 
പിഴസംഖ്യ അടച്ചില്ലെങ്കില്‍  ഒരു വര്‍ഷം അധിക കഠിനതടവും അനുഭവിക്കണം. പിഴസംഖ്യ പ്രതി അടക്കുകയാണെങ്കില്‍ തുക പെണ്‍കുട്ടിക്ക് നല്‍കാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്നും നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി.

Advertisment

ഒന്നാംപ്രതി വിചാരണ വേളയില്‍ ജാമ്യത്തിലിറങ്ങി തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നു. 2022ലായിരുന്നു സംഭവം. പശ്ചിമ ബംഗാളില്‍ നിന്നും ജോലിക്കായി മാതാപിതാക്കള്‍ക്കൊപ്പം വന്നതായിരുന്നു 15 വയസുകാരിയായ പെണ്‍കുട്ടി. രാജകുമാരിയിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.

തുടര്‍ന്ന് കുടുംബവുമായി ഒന്നാം പ്രതി മഹേഷ് കുമാര്‍ യാദവ് സൗഹൃദത്തിലായി. പെണ്‍കുട്ടിയെ ഖേംസിംഗ് അയം താമസിക്കുന്ന ഖജനാപാറയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനുശേഷം പെണ്‍കുട്ടിയെ രണ്ടാംപ്രതി ഖേംസിംഗ് ഭീഷണിപ്പെടുത്തി പൂപ്പാറയിലേക്ക് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. 

രാജാക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന പങ്കജാക്ഷന്‍ ബി.  അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സ്മിജു കെ. ദാസ് കോടതിയില്‍ ഹാജരായി.