ജല്‍ ജീവന്‍ പദ്ധതിയുടെ പേരില്‍ കോട്ടയത്ത് എല്‍.ഡി.എഫ്- യു.ഡി.എഫ്. വാക്പോര് രൂക്ഷം, ചങ്ങനാശേരിയിലും പാമ്പാടിയിലും പള്ളിക്കത്തോട്ടിലുമെല്ലാം പ്രതിഷേധം ശക്തം;  പദ്ധതി അതിവേഗം പൂര്‍ത്തിയാക്കുമെന്നു ഉറപ്പുനല്‍കി എല്‍.ഡി.എഫ്.

ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ജലനിധിയ്ക്കായി പൊളിച്ച റോഡുകളുടെ പേരില്‍ എം.എല്‍.എയും യു.ഡി.എഫും തമ്മില്‍ പരസ്യപോര് ആരംഭിച്ചിട്ട് ആഴ്ചകളായി. 

New Update
5353

കോട്ടയം: ജല്‍ ജീവന്‍ പദ്ധതിയുടെ പേരില്‍ കോട്ടയത്ത് എല്‍.ഡി.എഫ്. -യു.ഡി.എഫ്. തര്‍ക്കം രൂക്ഷമാകുന്നു. ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ ജലനിധിയ്ക്കായി പൊളിച്ച റോഡുകളുടെ പേരില്‍ എം.എല്‍.എയും യു.ഡി.എഫും തമ്മില്‍ പരസ്യപോര് ആരംഭിച്ചിട്ട് ആഴ്ചകളായി. 

Advertisment

കുടിവെള്ളം ലഭിച്ചതുമില്ല, റോഡ് നശിക്കുകയും ചെയ്തതായി യു.ഡി.എഫ്. ആരോപിക്കുമ്പോള്‍, കൂടുതല്‍ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിക്കു യു.ഡി.എഫ്. തുരങ്കം വയ്ക്കുന്നുവെന്നാണ് എം.എല്‍.എയുടെ വാദം. ദിവസങ്ങളായി ശക്തമായ വാക്പോരാണ് ഇരു കൂട്ടരും നടത്തുന്നത്. 

ചങ്ങനാശേരി മണ്ഡലത്തിലെ പ്രവര്‍ത്തികള്‍ അതിവേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും എം.എല്‍.എ. പറയുന്നു. ജല്‍ ജീവന്‍ സംബന്ധിച്ച തര്‍ക്കം ചങ്ങനാശേരിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. കഴിഞ്ഞ ദിവസം ജില്ലയിലെ പാമ്പാടി, പുതുപ്പള്ളി, മീനടം പഞ്ചായത്തുകള്‍ തമ്മില്‍ ജല്‍ ജീവന്‍ പദ്ധതി പ്രകാരം ടാങ്ക് നിര്‍മിക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ സത്യം ഓണ്‍ലൈന്‍ വാര്‍ത്തയാക്കിയിരുന്നു.

മീനടം പഞ്ചായത്ത് പുതുപ്പള്ളി പഞ്ചായത്തില്‍ 10 സെന്റ് സ്ഥലം വിലക്കു വാങ്ങി ടാങ്ക് നിര്‍മ്മാണത്തിനു പണി തുടങ്ങിയപ്പോള്‍ പുതുപ്പള്ളി പഞ്ചായത്തംഗങ്ങളെത്തി നിര്‍മാണം തടസപ്പെടുത്തി. മീനടം പഞ്ചായത്തു ഭരിക്കുന്നത് യു.ഡി.എഫും, പുതുപ്പള്ളി, പാമ്പടി പഞ്ചായത്ത് ഭരണം ഇടതുമുന്നണിക്കുമാണ്.

പാമ്പാടി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കുടിവെള്ളമെത്തണമെങ്കില്‍ ആര്‍.ഐ.ടിയിലെ പുതിയ ടാങ്ക് മതിയാകുകയില്ല. അതിനുവേണ്ടി പാമ്പാടി പഞ്ചായത്ത് മീനടം പഞ്ചായത്തിലെ പൊത്തന്‍ പുറത്ത് ടാങ്കു നിര്‍മിക്കാനെത്തിയപ്പോള്‍ മീനടം പഞ്ചായത്തംഗങ്ങള്‍ അനുമതി വാങ്ങിയില്ലെന്നു പറഞ്ഞു പണി നിര്‍ത്തി വയ്പ്പിക്കുകയായിരുന്നു. വിഷയത്തില്‍ ഇനിയും പ്രശ്ന പരിഹാരമുണ്ടായിട്ടില്ല.

പള്ളിക്കത്തോട് പഞ്ചായത്തില്‍ പദ്ധതിക്കായി കുഴിച്ച റോഡ് നന്നാക്കുന്ന കാര്യത്തില്‍ വാട്ടര്‍ അതോറിറ്റി അലംഭാവം കാണിക്കുന്നെന്നാരോപിച്ച് ഭരണസമിതി കോട്ടയത്ത് വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയിരുന്നു.

ജില്ലയിലെ മുഴുവന്‍ വീടുകള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പുകളിലൂടെ നല്‍കാന്‍ 3860.34 കോടി രൂപയുടെ ഭരണാനുമതിയാണു നല്‍കിയിട്ടുള്ളതെന്നാണ് 2022 നവംബറില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. ഈ വര്‍ഷം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാല്‍, മിക്ക പഞ്ചായത്തുകളിലും പൈപ്പുകളും ടാപ്പുകളും മീറ്ററുകളും സ്ഥാപിച്ചിക്കുന്ന ജോലികള്‍ പരുരോഗമിക്കുകയാണ്. ചിലയിടങ്ങളില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സ്ഥിതി ഗതികള്‍ രൂക്ഷമാക്കി. ഇതോടൊപ്പം പദ്ധതിക്കായി കുഴിച്ച റോഡ് പുനര്‍നിര്‍മിക്കാന്‍ കാലതാമസം നേരിടുന്നത് പ്രചാരണായുധമാക്കി എല്‍.ഡി.എഫിനെ പ്രതിരോധത്തലാക്കാനും യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. പദ്ധതിയുടെ മെല്ലെപ്പോക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ്. വിലയിരുത്തല്‍.