കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

കേസില്‍ എസ്.ഐ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും.

New Update
42424

കല്‍പ്പറ്റ: പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.

Advertisment

കേസില്‍ എസ്.ഐ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. സി.സി.ടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണവും പുരോഗമിക്കുകയാണ്. 

ചൊവ്വാഴ്ച രാവിലെ അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി ഉന്നതിയിലെ ചന്ദ്രന്‍-ഓമന ദമ്പതികളുടെ മകന്‍ ഗോകുലാ(18)ണ് മരിച്ചത്. ശുചിമുറിയിലെ ഷവറില്‍ ഷര്‍ട്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നു.

ആദിവാസികളിലെ പണിയ വിഭാഗത്തില്‍പ്പെട്ട ഗോകുലിനെയും കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അഞ്ചുദിവസം മുമ്പ് കാണാതായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കോഴിക്കോട് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് വനിതാസെല്‍ ജീവനക്കാര്‍ തിങ്കളാഴ്ച രാത്രി കണ്ടെത്തി കല്‍പ്പറ്റ പോലീസിനു കൈമാറി.

രാത്രി വൈകി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പെണ്‍കുട്ടിയെ 'സഖി'യിലേക്കു മാറ്റി. യുവാവിനെ സ്റ്റേഷനില്‍ നിര്‍ത്തി. രാവിലെ 7.45ന് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് ശുചിമുറിയില്‍ പോയ യുവാവ് പത്ത് മിനിറ്റായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

കെട്ടഴിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. യുവാവ് സ്റ്റേഷനിലുള്ള വിവരം കുടുബത്തെ അറിയിച്ചിരുന്നതായി പോലീസ് പറഞ്ഞു.

Advertisment