Advertisment

തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസിനുള്ളില്‍ അതിക്രമം നടത്തി ജീവനക്കാരെ മര്‍ദിച്ചു: അക്രമികളുടെ വീടിന്റെ  ഫ്യൂസ് ഊരി കെ.എസ്.ഇ.ബി.

കെ.എസ്.ഇ.ബി. വിച്ഛേദിച്ചു. കെ.എസ്.ഇ.ബി. ചെയര്‍മാന്റ ഉത്തരവ് പ്രകാരമാണ് നടപടി.

New Update
546

കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫീസിനുള്ളില്‍ അതിക്രമം നടത്തുകയും ജീവനക്കാരെയും മര്‍ദിക്കുകയും ചെയ്ത അക്രമികളുടെ വീടിന്റെ വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇ.ബി. വിച്ഛേദിച്ചു. കെ.എസ്.ഇ.ബി. ചെയര്‍മാന്റ ഉത്തരവ് പ്രകാരമാണ് നടപടി.

Advertisment

കെ.എസ്.ഇ.ബിയുടെ ചരിത്രത്തിലാദ്യമായാണ് അക്രമത്തിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കുന്നത്. അസിസ്റ്റന്റ് എന്‍ജിനീയറുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തെത്തുടര്‍ന്ന് ഓഫീസില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്.  

കെ.എസ്.ഇ.ബി. ഫെയ്സ്ബുക്കില്‍ പങ്കവച്ച കുറിപ്പ്:  

''തിരുവമ്പാടി കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചുകയറി അസിസ്റ്റന്റ് എഞ്ചിനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസ് തച്ചുതകര്‍ക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത വ്യക്തികളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐഎഎസ് ഉത്തരവു നല്‍കി.

ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് തിരുവമ്പാടി ഉള്ളാറ്റില്‍ ഹൗസിലെ റസാക് എന്നയാളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിന്റെ പ്രതികാരമായി മകന്‍ അജ്മല്‍ എന്നയാളും കൂട്ടാളിയും ചേര്‍ന്ന് വെള്ളിയാഴ്ച കെ.എസ്.ഇ.ബി.  ലൈന്‍മാന്‍ പ്രശാന്ത് പി. സഹായി അനന്തു എം.കെ. എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 

ഇതു സംബന്ധിച്ച് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രശാന്ത് പി എസ് തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതിലുള്ള പ്രതികാരമായാണ് അജ്മല്‍ കൂട്ടാളി ഷഹദാദുമൊത്ത് ശനിയാഴ്ച രാവിലെ സെക്ഷന്‍ ഓഫീസിലെത്തി അതിക്രമം കാട്ടിയത്.
രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷന്‍ ഓഫീസില്‍ കടന്നുകയറിയ അക്രമികള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ശരീരത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയുമുണ്ടായി. 

പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയ അക്രമികള്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ തച്ചുതകര്‍ത്ത് വലിയ തോതില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ അസി. എഞ്ചിനീയറും നാല് ജീവനക്കാരും ഇപ്പോള്‍ മുക്കം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. 

അക്രമികള്‍ക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം അക്രമികളുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു''

 

Advertisment