കൊച്ചി: സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന് മാതാപിതാക്കളുടെ സ്നേഹവും ആശങ്കയും തടസ്സമാകരുതെന്ന് ഹൈക്കോടതി.
ഇഷ്ടപ്പെടുന്ന യുവതി പിതാവിൻറെ തടവിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുളള കൊല്ലം സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.
പ്രായപൂർത്തിയായവർക്ക് സ്വന്തം വിവാഹകാര്യത്തിൽ തീരുമാനം എടുക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ട്.
ജർമനിയിൽ വിദ്യാർത്ഥിയായ ഇരുപത്തിയാറുകാരനായ യുവാവാണ് ഹൈക്കോടതിയെ സമീപിച്ചത്. തൃശൂർ സ്വദേശിനിയായ പ്രൊജക്‌ട് എൻജിനീയറായ യുവതിയുമായി പ്രണയത്തിലാണ്.
എന്നാൽ, താൻ മറ്റൊരു മതത്തിൽപ്പെട്ടയാളായതിനാൽ യുവതിയുടെ പിതാവ് തങ്ങളെ ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കുന്നില്ല. യുവതി വീട്ടുതടങ്കിലാണെന്നും മോചിപ്പിച്ച് തന്നോടൊപ്പം പോരാൻ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
ഹർജിയിൽ വാദം കേട്ട് ഡിവിഷൻ ബെഞ്ച് വിശദമായി തടവിലാണെന്ന് പറയപ്പെടുന്ന യുവതിയുമായി സംസാരിച്ചു. വീട്ടുതടങ്കലിലാണെന്നും ഹർജ്ജിക്കാരനായ യുവാവിനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും അറിയിച്ചു.
പ്രായപൂർത്തിയായവരുടെ വിവാഹം ഭരണഘടനാപരമായ അവകാശമാണെന്ന് ചൂണ്ടിക്കാണിച്ച് യുവതിയെ സ്വതന്ത്രയാക്കണമെന്നും യുവാവിനൊപ്പം ജീവിക്കാൻ വഴിയൊരുങ്ങട്ടെയെന്നും കോടതി ഉത്തരവിടുകയായിരുന്നു.