Advertisment

സാമ്പത്തിക ബാധ്യത, ജീവിതമവസാനിപ്പിക്കുന്നു; സുഹൃത്തുക്കളെ വിളിച്ചറിയിച്ചശേഷം നെയ്യാറ്റിൻകരയിൽ മൂന്നംഗ കുടുംബം ജീവനൊടുക്കി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
12223668888

തിരുവനന്തപുരം: സാമ്പത്തിക പരാധീനത കാരണം ജീവിതമവസാനിപ്പിക്കുകയാണെന്ന് സുഹൃത്തുക്കളെ വിളിച്ചറിയിച്ചശേഷം മൂന്നംഗകുടുംബം ജീവനൊടുക്കി.

Advertisment

നെയ്യാറ്റിൻകര കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അറപ്പുരവിളവീട്ടില്‍ മണിലാല്‍ (52), ഭാര്യ സ്മിത (45), മകൻ അഭിലാല്‍ (22) എന്നിവരാണ് മരിച്ചത്. 

സാമ്പത്തിക പരാധീനത കാരണം കുടുംബത്തോടൊപ്പം ജീവിതമവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി പത്തരയോടെയാണ് മണിലാല്‍ അടുത്ത സുഹൃത്തുക്കളെയും കൂട്ടപ്പന വാർഡ് കൗണ്‍സിലർ മഹേഷിനെയും വിളിച്ചറിയിച്ചത്.

വിവരമറിഞ്ഞ് മകനോടൊപ്പം കൗണ്‍സിലറെത്തിയപ്പോള്‍ വീടിനു പുറത്തുവെച്ച്‌ കുപ്പിയില്‍ കരുതിയ ദ്രാവകം കുടിക്കാൻ ശ്രമിക്കുന്ന മണിലാലിനെയാണ് കണ്ടത്. കുപ്പി തട്ടിക്കളഞ്ഞശേഷം മഹേഷ്

വീടിനകത്തുകയറി നോക്കിയപ്പോഴാണ് സ്മിതയെയും മകനെയും അടുത്തടുത്ത മുറികളില്‍ അവശനിലയില്‍ കണ്ടത്. 

ഇതിനിടെ വിഷം കഴിച്ച മണിലാലും ബോധരഹിതനായി. പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരും മരിച്ചു. 

തിരുമല സ്വദേശിയായ മണിലാലും കുടുംബവും മൂന്നുവർഷമായി കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് മണിലാല്‍. 

സ്മിത നെയ്യാറ്റിൻകരയിലെ തുണിക്കടയിലെ ജീവനക്കാരിയാണ്. മകൻ അഭിലാല്‍ എൻജിനിയറിങ് പഠനം കഴിഞ്ഞുനില്‍ക്കുകയായിരുന്നു. സ്മിത എഴുതിയ ആത്മഹത്യക്കുറിപ്പ് വീട്ടില്‍നിന്ന്‌ പോലീസ് കണ്ടെടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.

മൃതദേഹങ്ങള്‍ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ. തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ: 1056, 0471- 2552056)

Advertisment