പൂച്ചാക്കല്‍ പനിയാത്ത് കോളനിയിലെ വെള്ളക്കെട്ട് രൂക്ഷം; റോഡ് ടാറിംഗിന് എതിരെ എം.എല്‍.എയ്ക്കും കളക്ടര്‍ക്കും പരാതി നല്‍കി

പനിയാത്ത് കോളനി താഴ്ന്ന പ്രദേശം ആയതിനാല്‍ വര്‍ഷങ്ങളായി കാലവര്‍ഷങ്ങളിലും വേനല്‍ മഴയിലും ഗുരുതരമായ വെള്ളക്കെട്ട് അനുഭവിക്കുന്ന പ്രദേശമാണ്.

New Update
a402c350-c792-44fe-ae4d-b650ccbabae8

പൂച്ചാക്കല്‍: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ പനിയാത്ത് കോളനിയില്‍ ദലീമ ജോജോ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് റോഡ് ടാറിംഗ് ചെയ്യാനൊരുങ്ങുന്നതിന് എതിരെ പരാതി.  ഗുരുതരമായ വെള്ളക്കെട്ട് നിലനില്‍ക്കുന്ന പ്രദേശത്ത് വെള്ളക്കെട്ട് പരിഹരിക്കാതെ റോഡ് ടാറിംഗ് ചെയ്താല്‍ വെള്ളക്കൊട്ട് അതീവ രൂക്ഷമാകുമെന്ന് എം.എല്‍.എയ്ക്കും ജില്ലാ കളക്ടര്‍ക്കും നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

Advertisment

പനിയാത്ത് കോളനി താഴ്ന്ന പ്രദേശം ആയതിനാല്‍ വര്‍ഷങ്ങളായി കാലവര്‍ഷങ്ങളിലും വേനല്‍ മഴയിലും ഗുരുതരമായ വെള്ളക്കെട്ട് അനുഭവിക്കുന്ന പ്രദേശമാണ്. ഏതാണ്ട് മുപ്പതോളം സ്ഥിരതാമസക്കാരുള്ള വീടുകളില്‍ വെള്ളം കയറുകയും ഇടവഴിയിലൂടെ നടക്കാന്‍ കഴിയാത്ത വിധം ജലനിരപ്പ് ഉയരാറുമുണ്ട്. ഇത് മൂലം പ്രദേശവാസികള്‍ വളരെയേറെ ദുരിതത്തിലാണ് കഴിയുന്നത്. 

മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ശക്തമായ വെള്ളക്കെട്ട് മൂലം വീടുകളിലും വെള്ളം കയറാറുണ്ട്. കൂടാതെ സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞ് എല്ലാ വീട്ടുകാരും വളരെയേറെ പ്രയാസത്തോടെയാണ് കഴിഞ്ഞുവരുന്നത്. നവജാത ശിശുക്കളും പ്രായം ചെന്നവരും രോഗികളുമായ നിരവധി പേരാണ് ടി കോളനിയിലെ നാല് സെന്റ് വീടുകളില്‍ ദുരിതത്തില്‍ കഴിയുന്നത്. 

8540da52-731c-4991-869a-61c8291a7d43

വര്‍ഷങ്ങളായി ഈ കോളനി നിവാസികള്‍ അനുഭവിക്കുന്ന വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരം കാണാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വെള്ളക്കെട്ട് വരുന്ന സന്ദര്‍ഭങ്ങളില്‍ നിലവിലെ റോഡിലൂടെ പാത്തിവെട്ടിയാണ് സമീപത്തെ പാടത്തേക്ക് വെള്ളം ഒഴുക്കി വിടുന്നത്. കാലങ്ങളായി ഇതേ രീതിയിലാണ് കോളനിയിലെ വെള്ളക്കെട്ടിന് താല്‍ക്കാലികമായെങ്കിലും കോളനി നിവാസികള്‍ ആശ്വാസം കണ്ടെത്തുന്നത്. 

അശാസ്ത്രീയമായി കാന നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ശരിയായ രീതിയില്‍ കാനയിലൂടെ വെള്ളം ഒഴുകി പോകുന്നില്ല. അതുകൊണ്ട് കൂടിയാണ് വെള്ളക്കെട്ട് ഇവിടെ രൂക്ഷമാകുന്നത്. കാന നവീകരിക്കുവാനും സുഗമമായ രീതിയില്‍ വെള്ളം ഒഴുക്കി വിടാനുമുള്ള യാതൊരു നടപടികളും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. അങ്ങനെ ദുരിതത്തില്‍ കഴിയുന്ന കോളനി നിവാസികള്‍ക്ക് ഇടിത്തീയായിട്ടാണ് എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ചുള്ള റോഡ് ടാറിംഗ് വരുന്നത്. 

60b62594-d236-46a0-8955-a6dbc72aa1c7

കാരണം റോഡ് ടാറിട്ട് ഉയര്‍ത്തുന്നതോടെ ഇപ്പോള്‍ ചെറിയ രീതിയിലാണെങ്കിലും കോളനിയില്‍ നിന്ന് വെള്ളം ഒഴുക്കി വിടാനുള്ള ഏകമാര്‍ഗം ഇല്ലാതാവും. ഇതോടെ കോളനി നിവാസികള്‍ അതീവ ഗുരുതരമായ വെള്ളക്കെട്ടിലാവുകയും ചെയ്യും. നിസ്സഹായരായ കോളനി നിവാസികളുടെ ഈ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ട് വെള്ളക്കെട്ടിന് പരിഹാരം കാണുവാനും കോളനി നിവാസികള്‍ക്ക് കൂടി ഗുണകരമാകുന്ന രീതിയില്‍ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് റോഡ് ടാറിംഗ് പൂര്‍ത്തീകരിക്കുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും കാര്യങ്ങള്‍ ചൂണ്ടികാണിച്ച് പരാതി നല്‍കിയിട്ടുണ്ടന്ന് പരാതിക്കാരനായ പി.ആര്‍. സുമേരന്‍ പറഞ്ഞു.

Advertisment