മില്‍മ പാലിന് വില കൂട്ടുമോ? ഇന്നു ചേരുന്ന മില്‍മയുടെ നിര്‍ണായക യോഗത്തില്‍ പ്രതീക്ഷ വെച്ചു ക്ഷീര കര്‍ഷകര്‍, അഞ്ചു രൂപ വരെ വര്‍ധിപ്പിച്ചേക്കുമെന്നു പ്രതീക്ഷ, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വില വര്‍ധന സര്‍ക്കാര്‍ അംഗീകരിക്കാന്‍ ഇടയില്ല; മില്‍മ അവസാനം പാല്‍ വില വര്‍ധിപ്പിച്ചത് 2022ല്‍

ജൂലൈയില്‍ ചേര്‍ന്ന മില്‍മ യോഗത്തില്‍ വില വര്‍ധിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല.

New Update
OIP (1)

കോട്ടയം: മില്‍മ പാലിന് വില കൂട്ടുമോ?. പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് ഇന്ന് ഉച്ച കഴിഞ്ഞ് തിരുവനന്തപുരത്ത് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിശദമായി ചര്‍ച്ച ചെയ്യും. വില വര്‍ധനയിര്‍ പ്രതീക്ഷവെച്ചിരിക്കുകയാണ് ക്ഷീര കര്‍ഷകര്‍.  

Advertisment

നേരത്തെ ലീറ്ററിന് അഞ്ച് രൂപ വരെ മില്‍മ പാലിന് വിലകൂട്ടാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യണമെന്ന നിര്‍ദേശമായിരുന്നു തിരുവനന്തപുരം, എറണാകുളം മേഖല യൂണിയന്‍ പ്രതിനിധികള്‍ മുന്നോട്ട് വച്ചിരുന്നത്.

എന്നാല്‍, കൊഴുപ്പ് കൂടിയ പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കിയ സാഹചര്യത്തില്‍ പാല്‍വില കൂട്ടരുതെന്നാണ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം.തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വില വര്‍ധന സര്‍ക്കാരും അംഗീകരിക്കാനിടയില്ല. 

പുറംവിപണിയില്‍ പാല്‍ വില 65 രൂപ വരെയായിരിക്കേയാണ് മില്‍മ കര്‍ഷകര്‍ക്ക് 50 രൂപ പോലും നല്‍കുന്നില്ല. മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പശു വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ പാല്‍ വില്‍പ്പന വില മാസങ്ങള്‍ക്കു മുമ്പേ 60 രൂപയാക്കിയിരുന്നു. മില്‍മയുടെ നിയന്ത്രണത്തിലുള്ള ക്ഷീര സംഘങ്ങളില്‍ നിന്നു നേരിട്ടു പാല്‍ വാങ്ങണമെങ്കിലും 60 രൂപ നല്‍കണം.

10 രൂപയുടെയെങ്കിലും വര്‍ധനയുണ്ടായാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂവെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു.  നിലവില്‍ ഒരു ഒരു ലിറ്റര്‍ പാലിനു കര്‍ഷകര്‍ക്കു ലഭിക്കുന്നതു  പരമാവധി 45 മുതല്‍ 49 രൂപ വരെയാണ്. ടോണ്‍ഡ് മില്‍ക്കിന്റെ വില ലിറ്ററിനു 52 രൂപയാണ്. വര്‍ധിച്ച ഉത്പാദന ചെലവിന് ആനുപാതികമായി വില വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2022 ഡിസംബറിലാണ് ഇതിനു മുമ്പ് മില്‍മ പാലിനു വില കൂട്ടിയത്. അന്നു ലിറ്ററിനു ആറു രൂപയാണ് വര്‍ധിപ്പിച്ചത്. 

പശുക്കളുടെ വില, വളര്‍ത്തു ചെലവിലെ വര്‍ധന, കാലീത്തീറ്റയുടെയും മരുന്നിന്റെയും വലിയ വില, തുടങ്ങിയ കാരണങ്ങളാല്‍ ക്ഷീരമേഖലയില്‍ നിന്നു പിന്‍വാങ്ങുന്ന ചെറുകിട കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്നു  ചേരുന്ന യോഗത്തിലാണു കര്‍ഷകരുടെ പ്രതീക്ഷകള്‍ മുഴുവനും.

ജൂലൈയില്‍ ചേര്‍ന്ന മില്‍മ യോഗത്തില്‍ വില വര്‍ധിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. വില 60 രൂപയാക്കണമെന്നു മില്‍മയുടെ തിരുവനന്തപുരം, എറണാകുളം, മലബാര്‍ യൂണിയനുകള്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, വില വര്‍ധന വേണ്ടെന്നു ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു

Advertisment