കൊല്ലത്ത് തന്നെ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍പ്പോയ ഗുണ്ട പിടിയില്‍

മൂന്നുമുക്ക് സജീര്‍ മന്‍സിലില്‍ മുസമ്മലിനാ(18)ണ് മര്‍ദ്ദനമേറ്റത്. 

New Update
63636

കൊല്ലം: വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു കടന്നുകളഞ്ഞ ഗുണ്ട അറസ്റ്റില്‍.
ചിതറ ബൗണ്ടര്‍മുക്കില്‍ താമസിക്കുന്ന കൊട്ടിയം ഷിജു(48)വാണ് അറസ്റ്റിലായത്. മൂന്നുമുക്ക് സജീര്‍ മന്‍സിലില്‍ മുസമ്മലിനാ(18)ണ് മര്‍ദ്ദനമേറ്റത്. 

Advertisment

തന്നെ തിരിച്ചറിഞ്ഞില്ലെന്ന കാരണം പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ഥിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.  മര്‍ദ്ദനത്തില്‍ മുസമ്മലിന്റെ കര്‍ണപുടം തകരുകയും ആന്തരിക രക്തസ്രാവമുണ്ടായി തലച്ചോറിനു മാരകമായ പരിക്കേല്‍ക്കുകയും ചെയ്തു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും
തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മുസമ്മല്‍ ചികിത്സ തേടി.

ഏപ്രില്‍ 17നായിരുന്നു സംഭവം. കൊല്ലത്ത് കോച്ചിങ് ക്ലാസിനു പോയ മുസമ്മല്‍ സ്വകാര്യ ബസില്‍ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. ബൗണ്ടര്‍മുക്കില്‍ വച്ച് ബസ് ബ്രേക്ക് ഡൗണായി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ റോഡില്‍ ഇറങ്ങിനിന്നു. 
സമയത്ത് സ്‌കൂട്ടറില്‍ അതുവഴിയെത്തിയ ഷിജു എല്ലാവരോടും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെയാണ് ഇയാള്‍ മുസമ്മലിനോടു കയര്‍ത്തത്. നിനക്ക് മാറാന്‍ ബുദ്ധിമുട്ടുണ്ടോടാ, ഗുണ്ട കൊട്ടിയം ഷിജുവിനെ അറിയില്ലേയെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. 

തുടര്‍ന്ന് കഴുത്തില്‍ കുത്തിപ്പിടിച്ച് ബസിനോടു ചേര്‍ത്തു ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഷിജുവിന്റെ സുഹൃത്തായ ഷിബുവും മുസമ്മലിനെ മര്‍ദ്ദിച്ചിരുന്നു. ഇയാളെ നേരത്തെ പോലീസ് പിടികൂടി.
പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതികള്‍ ഒളിവില്‍പോയി. ഷിബു ആദ്യം പിടിയിലായി. ഒരു മാസമായി ഒളിവില്‍ കഴിഞ്ഞ ഷിജുവിനെ കഴിഞ്ഞ ദിവസമാണ് കൊട്ടിയത്തു നിന്നു അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി അടിപിടി കേസില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment