Advertisment

കാസര്‍കോഡ് വീട്ടമ്മയുടെ മൂന്നര പവന്റെ സ്വര്‍ണമാല മോഷ്ടിച്ച  പ്രതി അറസ്റ്റില്‍; പിടികൂടിയത് നൂറ്റമ്പതോളം  ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റ് എട്ടു മോഷണ വിവരങ്ങളും തെളിവുകളും ലഭിച്ചു

New Update
5777

കാസര്‍കോഡ്: മൂന്നര പവന്റെ സ്വര്‍ണമാല മോഷ്ടിച്ച പ്രതിയെ പിടികൂടി പോലീസ്. നൂറ്റമ്പതോളം ദൃശ്യങ്ങള്‍ പരിശോധിച്ചും 43 കിലോമീറ്ററോളം സഞ്ചരിച്ചുമാണ് ഹോസ്ദുര്‍ഗ് പോലീസ് പ്രതിയെ പിടികൂടിയത്. 2024 ജൂണ്‍ 15ന് ഉച്ചയ്ക്കാണ് സംഭവം. കാഞ്ഞങ്ങാട് പടന്നക്കാട് ആയുര്‍വേദ ആശുപത്രി റോഡിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ മൂന്നര പവന്റെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തിയയാള്‍ പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

Advertisment

കറുത്ത കോട്ടും ഹെല്‍മെറ്റും ധരിച്ച് നമ്പറില്ലാത്ത കറുത്ത സ്‌കൂട്ടറില്‍ വന്ന മോഷ്ടാവിന്റെ ദൃശ്യം സംഭവസ്ഥലത്തിനടുത്ത് നിന്ന് പോലീസിന് ലഭിച്ചു. എന്നാല്‍ മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ ഇല്ലായിരുന്നു. സ്‌കൂട്ടര്‍ സഞ്ചരിച്ച ദിശയിലുള്ള നിരവധി സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഹൈവേയിലൂടെ കടന്നുപോയ വഴികള്‍ മനസിലാക്കി. കൂടുതല്‍ ദൃശ്യങ്ങള്‍ക്കായി ഹൈവേയിലൂടെ സഞ്ചരിച്ച ദൂരയാത്ര ബസുകളുടെ കാമറ പരിശോധിച്ചതില്‍ മോഷ്ടാവിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാന്‍ നട്ട് വാങ്ങാനായി ഒരു ഹാര്‍ഡ് വെയര്‍ സ്റ്റോറില്‍ എത്തിയ പ്രതി കോട്ടും ഹെല്‍മറ്റും മാറ്റിയപ്പോള്‍ അയാളുടെ മുഖം വ്യക്തമാകുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യങ്ങളില്‍നിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. പേരുവിവരവും മൊബൈല്‍ നമ്പറും ലഭിച്ചതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ മനസിലാക്കി നെല്ലിക്കട്ട ചെന്നടുക്കയിലെ വീട്ടില്‍ നിന്ന് ജൂണ്‍ 23ന് പുലര്‍ച്ചെ  അറസ്റ്റ് ചെയ്യുകയായിരുന്നു. 

പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റ് എട്ടു മോഷണ വിവരങ്ങളും തെളിവുകളും ലഭിച്ചു. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.പി. ആനന്ദിന്റെ നേതൃത്വത്തില്‍ എ.സ്.സി.പി.ഒ. ഷൈജു പി.വി, സി.പി.ഒ. അജിത്ത് കെ.വി, സി.പി.ഒ. അനീഷ് എം. എന്നിവരാണ് പ്രതിയെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisment