നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷം കാസര്‍കോഡ് നിന്ന് തുടങ്ങുമ്പോള്‍ ലക്ഷ്യം ഭരണത്തുടര്‍ച്ച തന്നെ; എന്നാല്‍ പുറത്തു പറയുന്നത് പോലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് സി.പി.എമ്മിനുള്ളില്‍ വിലയിരുത്തല്‍,  ഘടക കക്ഷികള്‍ക്കും ആത്മവിശ്വാസമില്ല

പരിപാടി പൂര്‍ണമായും നടത്തിക്കഴിയുമ്പോള്‍ 100 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പോകുമെന്ന വിമര്‍ശനമാണ് പ്രധാനം.

New Update
11313

കാസര്‍കോഡ്: പിണറായി വിജയന്‍ മുഖ്യമന്ത്രിയായ രണ്ടാം എല്‍.ഡി. എഫ്. സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷം കാസര്‍കോഡ് തുടങ്ങിയിരിക്കുകയാണ്. മെയ് 21ന് തിരുവനന്തപുരത്ത് ആഘോഷം സമാപിക്കുമ്പോള്‍ പിണറായി വിജയനും എല്‍.ഡി.എഫും ലക്ഷ്യം  വെക്കുന്നത് തുടര്‍ച്ചയായ മൂന്നാം ഭരണമാവും. എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന വിലയിരുത്തല്‍ സി.പി.എമ്മിനുള്ളിലും മുന്നണിയിലെ ഘടക കക്ഷികളിലുമുണ്ട്.

Advertisment

നാലാം വാര്‍ഷികാഘോഷം തുടങ്ങുന്നത് തന്നെ വന്‍ വിവാദങ്ങളോടെയാണ്. പരിപാടി പൂര്‍ണമായും നടത്തിക്കഴിയുമ്പോള്‍ 100 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പോകുമെന്ന വിമര്‍ശനമാണ് ഇതിലേറ്റവും പ്രധാനം. ശമ്പള വര്‍ധനവിനായി സമരം നടത്തിയ ആശാ വര്‍ക്കര്‍മാരെ പരിഗണിക്കാത്തതുള്‍പ്പടെയുള്ള വിഷയങ്ങള്‍  എല്‍.ഡി.എഫിനെയും പിണറായി വിജയനെയും തിരിഞ്ഞു കുത്തുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനങ്ങളും അവകാശ വാദങ്ങളുമാണ് ആഘോഷ വേളയില്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. പക്ഷെ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമായിട്ടുണ്ടെന്നും ആശാ സമരത്തെ ഉപയോഗിച്ച് യു.ഡി.എഫും കോണ്‍ഗ്രസും മുതലെടുപ്പ് നടത്തിയെന്ന വിലയിരുത്തലും സി.പി.എമ്മിലുണ്ട്.

സംസ്ഥാനം വന്‍ കടക്കെണിയിലാണെന്നും അടിസ്ഥാന വര്‍ഗ്ഗങ്ങളെ സര്‍ക്കാര്‍ പൂര്‍ണമായി അവഗണിച്ചു എന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിയത്. ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തി വച്ചെന്നും ആരോപിച്ച വി.ഡി. സതീശന്‍ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ അവകാശമില്ലെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാസര്‍കോഡ് ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷ നേതാവിനും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ യു. ഡി.എഫ്. ബഹിഷ്‌കരിക്കുകയായിരുന്നു.

എന്നാല്‍ റോഡുകളുടെ വികസനമുള്‍പ്പടെയാണ് മുഖ്യമന്ത്രി ആഘോഷത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്. സംസ്ഥാനത്തെ റോഡുകള്‍ വളരെ മികച്ച നിലയിലെന്നാണ് മുഖ്യമന്ത്രി കാസര്‍കോഡ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. ഓരോ മന്ത്രിമാരും തങ്ങളുടെ വകുപ്പിലെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞാണ് പ്രസംഗം.

ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായി നില നില്‍ക്കുന്ന കേസ്, കരുവന്നൂര്‍ ഉള്‍പ്പെടെ സഹകരണ മേഖലയിലെ ക്രമക്കേടുകള്‍, സാമ്പത്തിക പ്രതിസന്ധി, ആരോഗ്യ രംഗത്തെ കെടു കാര്യസ്ഥത തുടങ്ങി യവയാണ് യു.ഡി.എഫ്. ഉയര്‍ത്തിക്കാട്ടുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം കഴിയുന്നതിനു പിന്നാലെ പ്രതിപക്ഷവും സര്‍ക്കാരിനെതിരായ പ്രചരണവുമായി രംഗത്ത് വന്നേക്കും.

 

Advertisment