/sathyam/media/media_files/2025/10/07/k-babu-2025-10-07-17-26-01.jpg)
പാലക്കാട് : ഒന്‍പതു വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കുട്ടിയുടെ ചികിത്സ ഉറപ്പാക്കുമെന്ന് നെന്മാറ എംഎൽഎ കെ ബാബു .
മെഡിക്കൽ റിപ്പോർട്ടിലെ കുടുംബത്തിന്റെ ആശങ്ക പരിശോധിക്കും. എന്താണ് വസ്തുതയെന്നതിൽ അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രിയോട് ആവശ്യപ്പടും. കുട്ടിയ്ക്ക് എന്ത് ചികിത്സയാണോ ആവശ്യം അത് നൽകാനുള്ള എല്ലാ സഹായങ്ങളും ജനപ്രതിനിധി എന്ന നിലയിൽ നൽകുകയും അതിനുള്ള സഹായം ഉറപ്പാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രിക്കും കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും എംഎൽഎ പറഞ്ഞു. കുട്ടിയുടെ കുടുംബത്തെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി സന്ദർശിച്ച ശേഷമാണ് പ്രതികരണം.
ഒന്‍പതു വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയതില്‍ ആശുപത്രിക്കോ ഡോക്ടറുമാര്‍ക്കോ വീഴ്ച ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
സെപ്തംബര്‍ 24ന് കൈയ്ക്ക് പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എക്സ്റേ പരിശോധിച്ച് ചികിത്സ നല്‍കി. പ്ലാസ്റ്റര്‍ ഇട്ടതിന് ശേഷം കയ്യില്‍ രക്തയോട്ടമുണ്ടെന്ന് ഉറപ്പു വരുത്തി. വേദനയുണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയെ സമീപിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതുമായാണ് ഓര്‍ത്തോ ഡോക്ടര്‍മാരായ ഡോക്ടര്‍ സിജു കെ എം, ഡോക്ടര്‍ ജൗഹര്‍ കെ ടി എന്നിവര്‍ ഡി എം ഒയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, അപൂര്‍വമായ കോംപ്ലിക്കേഷനാണ് കുട്ടിക്ക് ഉണ്ടായിരിക്കുന്നതെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
നീര് പ്ലാസ്റ്റര്‍ കാരണമല്ല. കുട്ടിക്ക് പൂര്‍ണമായും പ്ലാസ്റ്റര്‍ ഇട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പ്ലാസ്റ്ററിന്റെ പ്രശ്നം അല്ല ഉണ്ടായത്. നിലത്ത് വീണ് ഉരഞ്ഞ് ഉണ്ടായ മുറിവായിരുന്നു. അതിന് കെയര്‍ കൊടുത്തിട്ടുണ്ട്. കുട്ടിക്ക് വേണ്ടി നമ്മുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ടതെല്ലാം പ്രോട്ടോക്കോള്‍ പ്രകാരം ചെയ്തിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു.