Advertisment

പ്രതികളെ തേടിയെത്തിയ പോലീസ് സംഘത്തിന് നേരേ  പെട്രോള്‍ ബോംബെറിഞ്ഞ് ആക്രമണം; രണ്ടുപേര്‍ പിടിയില്‍

പുനലൂര്‍ ഷാജി സദനത്തില്‍ റിജോമോന്‍ (23) ചാത്തന്നൂര്‍ മീനാട് താഴം സുറുമി മന്‍സിലില്‍ ഷാജഹാനെയാണ് (26) എന്നിവരാണ് പിടിയിലായത്. 

New Update
666577

കൊട്ടാരക്കര: പെട്രോള്‍ പമ്പിലെ ജീവനക്കാരിയെ ആക്രമിച്ച കേസില്‍ പ്രതികളെ തേടിയെത്തിയ പോലീസ് സംഘത്തിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞ് ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍. പുനലൂര്‍ ഷാജി സദനത്തില്‍ റിജോമോന്‍ (23) ചാത്തന്നൂര്‍ മീനാട് താഴം സുറുമി മന്‍സിലില്‍ ഷാജഹാനെയാണ് (26) എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാളെ പോലീസ് സാഹസികമായി പിടികൂടിയപ്പോള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ടാമനെ നാട്ടുകാര്‍ അതിസാഹസികമായി പിടികൂടി. പൂയപ്പള്ളി പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്. 

Advertisment

തിങ്കളാഴ്ച വൈകിട്ട് നാലിന് കൊട്ടാരക്കര ചന്തമുക്കിന് സമീപത്തെ പെട്രോള്‍ പമ്പിലാണ് സംഭവം. കാറില്‍ പെട്രോള്‍ നിറച്ച രണ്ടു യുവാക്കള്‍ പണമിടപാടുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെ ജീവനക്കാരിയുടെ മുഖത്തടിച്ച് ഇവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരി േപാലീസിനെ വിവരമറിയിച്ചു. 

സി.സി. ടിവി ദൃശ്യം വഴി കാര്‍ നമ്പര്‍ കണ്ടെത്തി പോലീസ് കാറിന്റെ ഉടമയെ മനസിലാക്കി. അന്വേഷണത്തില്‍ പുത്തൂര്‍ കരിമ്പുഴയിലുള്ള കാര്‍ ഉടമ ഗള്‍ഫിലാണെന്ന് വ്യക്തമായി. ഉടമയുടെ അനിയന്‍ കാര്‍ വാടകയ്ക്ക് കൊടുത്തിരുന്നു. മൂന്നുപേരുടെ കൈമറിഞ്ഞാണ് പ്രതികള്‍ക്ക് കാര്‍ ലഭിച്ചത്. ഈ മൂന്നു പേരെയും ചോദ്യം ചെയ്താണ് പ്രതികളുടെ നമ്പര്‍ മനസിലാക്കി ഇവരിലേക്കെത്തിയത്. പൂയപ്പള്ളി മേഖലയിലേക്ക് പ്രതികള്‍ വരുന്ന വിവരം കൊട്ടാരക്കര പൊലീസ് അറിയിച്ചതോടെ രാത്രി 12ന് ഓടനാവട്ടം പരുത്തിയറയില്‍വച്ച് പൂയപ്പള്ളി പോലീസ് സാഹസികമായി കാര്‍ തടഞ്ഞു.

കാറില്‍നിന്ന് ഷാജഹാന്‍ പെട്രോള്‍ ബോംബുമായി പുറത്തിറങ്ങി പൊലീസിന്റെ നേരെ എറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. കസ്റ്റഡിയില്‍ എടുത്ത കാറില്‍ നിന്ന് രണ്ട് പെട്രോള്‍ ബോംബും അതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാമഗ്രികളും ലഭിച്ചു. ഷാജഹാന്‍ പരുത്തിയറയിലെ കനാല്‍ ഭാഗത്ത് രാത്രി മുഴുവന്‍ ഒളിച്ചിരുന്നു. പൊലീസുകാര്‍ക്കൊപ്പം നാട്ടുകാരും അന്വേഷണം ആരംഭിച്ചെങ്കിലും രാത്രിയില്‍ കണ്ടെത്താനായില്ല.

ചൊവ്വാഴ്ച രാവിലെ 6.30ന് പ്രദേശത്ത് ട്യൂഷന് പോകാന്‍ വന്ന കുട്ടിയോട് ബസ് കൂലി ഷാജഹാന്‍ ആവശ്യപ്പെട്ടു. കാശില്ലെന്ന് പറഞ്ഞ കുട്ടിയെ പെട്രോള്‍ ബോംബ് എറിയുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടി കാശ് നല്‍കിയതിനു പിന്നാലെ നാട്ടുകാരോട് വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് പിന്തുടര്‍ന്ന് മീയണ്ണൂര്‍ ഭാഗത്തുവച്ച് തടഞ്ഞ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.  പ്രതികള്‍ക്ക്് പോലീസ് സ്റ്റേഷനുകളില്‍ കഞ്ചാവ്, മോഷണം എന്നീ കേസുകള്‍ നിലവിലുണ്ട്.

Advertisment