മാലിന്യ സംസ്കരണത്തിന് പുത്തൻ മാതൃക; ബ്രഹ്‌മപുരം സി ബി ജി പ്ലാന്റ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും

New Update
pinarayi with waste

കൊച്ചി: പതിറ്റാണ്ടുകളായി കൊച്ചി നിവാസികൾ അനുഭവിക്കുന്ന മാലിന്യ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുന്ന ബ്രഹ്‌മപുരം കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ (സിബിജി) ഉദ്‌ഘാടനം ഈമാസം 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

Advertisment

ഗതാഗതം, വാണിജ്യം, വ്യവസായം, ഗാർഹികം എന്നീ മേഖലകളിൽ സിഎൻജിയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഇന്ധനമായി കംപ്രസ്ഡ് ബയോഗ്യാസിന്റെ ഉൽപാദനം സാധ്യമാക്കുകയാണ് പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കംപ്രസ്ഡ് ബയോഗ്യാസിന്റെ പ്രതിദിന ഉൽപാദന പരിധി ഘട്ടംഘട്ടമായി ഉയർത്താനും പദ്ധതിയുണ്ട്. ജൈവമാലിന്യ സംസ്കരണത്തിനായി പ്ലാന്റ് പൂർണ സജ്ജമായതായി ബിപിസിഎൽ അധികൃതർ അറിയിച്ചു. 

ചടങ്ങിൽ മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, എംപിമാരായ സുരേഷ് ഗോപി, ബെന്നി ബഹന്നാൻ, കൊച്ചി മേയർ അഡ്വ. വി കെ മിനിമോൾ, ഡെപ്യുട്ടി മേയർ ദീപക് ജോയ്, ബിപിസിഎൽ ഡയറക്ടർ സഞ്ജയ് ഖന്ന, പി വി ശ്രീനിജൻ എംഎൽഎ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്‌ണൻ, ജില്ലാ കളക്ടർ പ്രിയങ്ക ജി, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

2018ലെ ദേശീയ ജൈവഇന്ധന നയത്തിന്റെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഫോസിൽ ഇന്ധനത്തിന്റെ ഇറക്കുമതി കുറച്ച് ജൈവ ഇന്ധന ഉൽപാദനത്തിൽ പരമാവധി സ്വയംപര്യാപ്തത നേടുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബ്രഹ്‌മപുരത്ത് സ്ഥാപിച്ച പ്ലാന്റിലൂടെ പ്രതിദിനം 150 ടൺ ജൈവ മാലിന്യം സംസ്കരിക്കാനാകും. നഗരത്തിലെ 21 ഇടങ്ങളിലായി സജീകരിച്ചിട്ടുള്ള 181 ശേഖരണ കേന്ദ്രങ്ങളിലൂടെ സംസ്കരണത്തിന് ആവശ്യമായ ജൈവമാലിന്യം കോർപറേഷൻ നൽകും. 

അൺലോഡിങ് പിറ്റിലേക്ക് നിറയ്ക്കുന്ന മാലിന്യം ആനുപാതികമായ വെള്ളവും ചേർത്ത് മിശ്രിതമാക്കി ബയോഗ്യാസ് നിർമാണത്തിനായി ഹൈഡ്രോലൈസർ ടാങ്കിലേക്ക് മറ്റും. ഇതിനായി 12 മീറ്റർ ഉയരവും 30 മീറ്റർ വ്യാസവുമുള്ള രണ്ട് കൂറ്റൻ ഡൈജസ്റ്ററുകളാണ് പ്ലാന്റിൽ സജീകരിച്ചിട്ടുള്ളത്. വാട്ടർ സ്ക്രബർ സിസ്റ്റത്തിലൂടെ കടത്തിവിട്ട് കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവ നീക്കം ചെയ്തതിനുശേഷം ശുദ്ധീരിക്കുന്ന ബയോഗ്യാസ്, അമ്പലമുഗളിലെ പൈപ്പ്ലൈൻ വഴി ബിപിസിഎൽ റിഫൈനറിയിലേക്ക് എത്തിക്കും. ബ്രഹ്‌മപുരത്ത് കോർപറേഷൻ കൈമാറിയ 10 ഏക്കറിലാണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്.

Advertisment