പത്തനംതിട്ട: മുതിര്‍ന്ന സിപിഎം നേതാവ് എ.പത്മകുമാർ ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തി ചർച്ച നടത്തിയത്.
15 മിനിറ്റ് നേരമാണ് ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
ബിജെപിയുടെ മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മറ്റന്നാള്‍ ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ പത്മകുമാറിന്റെ നിലപാട് ഉണ്ടാകുക.
തന്നെക്കാള്‍ ജൂണിയറായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതി ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചത്. തുടർന്ന് അദ്ദേഹം സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.