നൈപുണ്യ വികസനത്തിന് തന്ത്രപരവും ഫലപ്രദവുമായ സമീപനം സ്വീകരിക്കണം: കേന്ദ്രമന്ത്രി ജയന്ത് ചൗധരി

New Update
Kaushal Manthan South Region1

തിരുവനന്തപുരം: ഇന്ത്യന്‍ യുവാക്കളുടെ അഭിലാഷങ്ങളുമായും സമ്പത്ത്വ്യവസ്ഥയുടെ വളര്‍ന്നുവരുന്ന ആവശ്യങ്ങളുമായും യോജിക്കുന്ന, നൈപുണ്യ വികസനത്തിന് കൂടുതല്‍ തന്ത്രപരവും ഫലപ്രദവുമായ സമീപനം സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് നൈപുണ്യ വികസന, സംരംഭകത്വത്തിന്‍റെയും സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. ഹൈദരാബാദിലെ കന്‍ഹ ശാന്തി വനത്തില്‍ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) സംഘടിപ്പിച്ച കൗശല്‍ മന്തന്‍ മേഖല വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി യുവാക്കളുടെ അഭിലാഷങ്ങളുമായി ഒത്തുപോകുന്ന പരിഹാരങ്ങള്‍ രൂപപ്പെടുത്താന്‍ സംസ്ഥാനങ്ങളെ ശാക്തീകരിക്കുമ്പോള്‍ മാത്രമേ നമുക്ക് ഫലപ്രദവും സുസ്ഥിരമായ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ കഴിയൂവെന്ന് ജയന്ത് ചൗധരി കൂട്ടിച്ചേര്‍ത്തു

Advertisment

രാജ്യവ്യാപകമായി നിര്‍ദ്ദേശിക്കപ്പെട്ട അഞ്ച് കേന്ദ്രങ്ങളില്‍ നിന്ന് ഹൈദരാബാദിലെയും ചെന്നൈയിലെയും നാഷണല്‍ സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (എന്‍എസ്ടിഐ) രണ്ട് പുതിയ മികവിന്‍റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. മികച്ച ഇന്‍സ്ട്രക്ടര്‍ പരിശീലനത്തിനും ഉയര്‍ന്നുവരുന്ന മേഖലകളുമായി യോജിപ്പിച്ച പ്രത്യേക വൈദഗ്ധ്യത്തിനും ഈ കേന്ദ്രങ്ങള്‍ ദേശീയ റഫറന്‍സ് പോയിന്‍റുകളായി പ്രവര്‍ത്തിക്കും.

ലോക ബാങ്ക് പോലുള്ള വിദഗ്ദ്ധ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന ഗ്രാനുലാര്‍ സ്കില്‍ ഗ്യാപ് അസസ്മെന്‍റുകള്‍ വഴി പ്രാദേശികമായി നൈപുണ്യ പദ്ധതികള്‍ വികസിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍മാരുമായി ചേര്‍ന്ന് വികേന്ദ്രീകൃതവും ഡാറ്റാധിഷ്ഠി തവുമായ ആസൂത്രണ രീതികള്‍ സ്വീകരിക്കാന്‍ ജയന്ത് ചൗധരി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനങ്ങളില്‍ പുതുതായി സ്ഥാപിതമായ ഐടിഐകളില്‍ സിഐടിഎസ് (ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ പരിശീലന പദ്ധതി) സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. എന്‍സിവിടി മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരിശീലന മികവും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കുന്നതിന് സംസ്ഥാനങ്ങള്‍ അവരുടെ റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ (ആര്‍ആര്‍) പരിഷ്കരിക്കണമെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടിഐകള്‍ക്കായി ശക്തമായ ഗ്രേഡിംഗ്, അസസ്മെന്‍റ് രീതികള്‍ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാര്‍, നൈപുണ്യ വികസന പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, തൊഴില്‍ പരിശീലന ഡയറക്ടര്‍മാര്‍, ആര്‍ഡിഎസ്ഡിഇകളില്‍ നിന്നുള്ള റീജിയണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍മാര്‍, എംഎസ്ഡിഇ സെക്രട്ടറി അതുല്‍ കുമാര്‍ തിവാരി, മുതിര്‍ന്ന ഉപദേഷ്ടാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ എംഎസ്ഡിഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം 120ലധികം പേര്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഡി.കെ. ജോഷി, കേരള പൊതുവിദ്യാഭ്യാസ, തൊഴില്‍, നൈപുണ്യ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി, കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ഡോ. ശരണ്‍പ്രകാശ് ആര്‍. പാട്ടീല്‍ എന്നിവര്‍ സംസാരിച്ചു.