ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചത് കൊലപ്പെടുത്താൻ. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതി പാൽരാജിനെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് പാൽരാജ് കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ചത്. സമീപ പ്രദേശത്തെ ഒരു സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ വരികയായിരുന്നു ഇരുവരും. ഇതിനിടെ പാൽരാജ് ഇവരെ നോക്കി അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ഇത് പിതാവും മുത്തച്ഛനും ചോദ്യം ചെയ്തു. ഇതിന് പിന്നാലെ ആയിരുന്നു ആക്രമണം.
കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന്റെ പിതൃസഹോദരനാണ് പാൽരാജ്. കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്താനായി പാൽരാജ് മനപ്പൂർവ്വം പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്.
ആക്രമണത്തിൽ കുട്ടിയുടെ പിതാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. മുത്തച്ഛനും പരിക്കുണ്ട്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.