ഭീകരാക്രമണം നടക്കുമ്പോള്‍ സൗദിയിലായിരുന്ന പ്രധാനമന്ത്രി മടങ്ങിയെത്തിയ ശേഷം, സര്‍വകക്ഷിയോഗത്തില്‍ സംബന്ധിക്കാതെ ബിഹാറിലേക്കാണ് പോയത്. അവിടെ തെരഞ്ഞെടുപ്പിനു ഗുണകരമാകുന്ന പ്രസംഗം നടത്തി. അതു വേണ്ടിയിരുന്നോയെന്ന് എം.എ ബേബി

New Update
M a baby

കോട്ടയം: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം നടക്കുമ്പോള്‍ സൗദിയിലായിരുന്ന പ്രധാനമന്ത്രി മടങ്ങിയെത്തിയ ശേഷം, സര്‍വകക്ഷിയോഗത്തില്‍ സംബന്ധിക്കാതെ ബിഹാറിലേക്കു പോയി. അവിടെ തെരഞ്ഞെടുപ്പിനു ഗുണകരമാകുന്ന പ്രസംഗം നടത്തി. അത് വേണ്ടിയിരുന്നോ? എന്നു സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി.

Advertisment

രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സൈന്യമാണു പാകിസ്ഥാനിലേത്. അവരാണു ഭരണം നിയന്ത്രിക്കുന്നത്. പാകിസ്ഥാനെതിരായ ഇന്ത്യയുടെ നടപടി സൈന്യത്തിനു തീരുമാനിക്കാമെന്നാണു കേന്ദ്രനിലപാട്. അതിന്റെ നേട്ടകോട്ടങ്ങളുടെ ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ലെന്നു പറയുന്നതായി അതിനെ കണക്കാക്കാം. പഹല്‍ഗാം ആക്രമണം സംബന്ധിച്ചു പാകിസ്ഥാനെതിരായ തെളിവുകള്‍ പുറത്തുവിട്ട്, അവര്‍ക്കു ലഭിക്കുന്ന അന്താരാഷ്ട്ര സഹായം തടയണം.


ഭീകരാക്രമണത്തിലൂടെ തീവ്രവാദികള്‍ ലക്ഷ്യമിട്ടത് ഇന്ത്യന്‍ സമൂഹത്തെ വര്‍ഗീയമായി പിളര്‍ക്കാനാണ്. അതിന്റെ തെളിവാണ് അവര്‍ മതം കണ്ടെത്തി കൊലപാതകം നടത്തിയത്. എന്നാല്‍, ഭീകരവാദികള്‍ക്കെതിരെ കക്ഷിരാഷ്ട്രീയഭേദമില്ലാതെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിന്നു. ഏതെങ്കിലും മതത്തെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താന്‍ സി.പി.എം ഒരിക്കലും തയ്യാറായിട്ടില്ല. മതത്തെ ഭീകരപ്രവര്‍ത്തനവുമായി കൂട്ടിക്കുഴയ്ക്കുന്നത്, ചിലര്‍ക്കിടയില്‍ അതു ന്യായീകരിക്കപ്പെട്ടേക്കും എന്ന തോന്നലിലാണ്.


പഹല്‍ഗാം തീവ്രവാദാക്രമണം ഇന്ത്യയുടെ മനസില്‍ ഉത്കണ്ഠയും ഭീതിയും ദുഖവും നിറയ്ക്കുന്നതാണ്. ഭീകരര്‍ കൊലപ്പെടുത്തിയ രാമചന്ദ്രന്റെ മകള്‍ ആരതി, തന്നെ രക്ഷിച്ച രണ്ടു മുസ്ലിം യുവാക്കളെ സഹോദരങ്ങള്‍ എന്ന് വിശേഷിപ്പിച്ചത് കേരളത്തിന് അഭിമാനമായിരുന്നു.


 എന്നാല്‍, വര്‍ഗീയ വിഭജനത്തിന് കാത്തിരിക്കുന്നവര്‍, ആ പ്രതികരണത്തില്‍ ക്ഷുഭിതരായി ആരതിക്കെതിരെ സൈബര്‍ ആക്രമണം നടത്തി. ആരതിയുടെ നിലപാടിന്റെ മഹത്വം കാണാത്തവര്‍ നമ്മുടെ ഇടയിലുണ്ട്. നമ്മുടെ നാടിന്റെ ചില കോണുകളിലെങ്കിലും പക്വതയ്ക്കും സംസ്‌കാരത്തിനും വിരുദ്ധമായ പ്രവണതകളുണ്ടെന്നും എം.എ ബേബി പറഞ്ഞു. ഭീകരവാദത്തിനെതിരെ സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.