കാര്‍ഷിക മേഖലയില്‍ എഐ വഴി തൊഴിലവസരം വര്‍ധിക്കും -അഗ്രിനെക്സ്റ്റ് ഉച്ചകോടി

ഒപ്പിട്ടത് 50 കരാറുകൾ

New Update
PHOTO 2 (Anoop Ambika)
കൊച്ചി: മറ്റ് തൊഴിൽ മേഖലകളിൽ നിന്നും വ്യത്യസ്തമായി നിർമ്മിത ബുദ്ധിയുടെ വരവോടെ കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്ന് കൊച്ചിയിൽ സമാപിച്ച അഗ്രി നെക്സ്റ്റ് ഉച്ചകോടി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കേര പ്രോജക്ടിനു കീഴിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ, കൃഷിവകുപ്പ്, ലോക ബാങ്ക് എന്നിവർ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

ഉച്ചകോടിയിൽ പങ്കെടുത്ത വിവിധ കാർഷികോത്പാദക സംഘങ്ങ (എഫ് പി ഒ) ളുമായി 50സ്റ്റാർട്ടപ്പുകൾ കരാറിൽ ഏർപ്പെട്ടു.

കാര്‍ഷികമേഖലയില്‍ കൂടുതല്‍ നിക്ഷേപം വരുന്നതിനും വൈവിധ്യമാര്‍ന്ന വിളകള്‍ കൃഷി ചെയ്യുന്നതിനും സാങ്കേതിക വിദ്യയുടെ ഉപയോഗം സഹായിക്കുമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പ്രൊജക്ട് ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക് പറഞ്ഞു. കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസിലായിരുന്നു പരിപാടി.

കാര്‍ഷികനയങ്ങളില്‍ കാലനുസൃതമായ മാറ്റം കൊണ്ടുവരികയും ആധുനിക സാങ്കേതികവിദ്യ പരമാവധി സമന്വയിപ്പിക്കുകയും ചെയ്താല്‍ ഈ തൊഴില്‍ ലാഭകരമായി മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് ഉപകരിക്കുന്നതാണെന്ന് ബോധ്യപ്പെടണം. തോട്ടം മേഖലയിലും വന്‍കിട കാര്‍ഷിക വൃത്തിയിലും റോബോട്ടിക്സ്, ഡ്രോണ്‍, ഐഒടി സാങ്കേതികവിദ്യകള്‍ കാര്യമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ചെറുകിട കര്‍ഷകര്‍ക്കും ഉപയോഗിക്കാനാവുന്ന സാങ്കേതികവിദ്യകള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുള്ളിനന സംവിധാനത്തിനായി 100 കോടി രൂപയാണ് കേര പ്രൊജക്ട് വഴി നടപ്പാക്കാന്‍ പോകുന്നത്. മറ്റ് മേഖലകളില്‍ നിര്‍മ്മിതബുദ്ധി കൊണ്ടു വന്ന മാറ്റം കാര്‍ഷികമേഖലയിലും സമീപ ഭാവിയില്‍ തന്നെ നടപ്പാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ മാറ്റവുമായി പൊരുത്തപ്പെടാന്‍ കര്‍ഷകര്‍ തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ഷിക സാങ്കേതികവിദ്യയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കേര പ്രൊജക്ടിന്റെ കാര്‍ഷിക സാങ്കേതികപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഏറ്റവും പറ്റിയ മാധ്യമം സ്റ്റാര്‍ട്ടപ്പ് മിഷനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയുടെ കാര്‍ഷിക മേഖലയില്‍ സാങ്കേതികവിദ്യയുടെ സ്ഥാനം എന്ന വിഷയത്തില്‍ സംസ്ഥാന ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഓണ്‍ലൈനായി സംസാരിച്ചു. കാര്‍ഷികമേഖലയില പ്രശ്നങ്ങള്‍ക്ക് ഭാവിയെ മുന്നില്‍ കണ്ടുള്ള സാങ്കേതികവിദ്യയിലൂന്നിയ പ്രായോഗിക പരിഹാരം കാണാന്‍ ഈ ഉദ്യമം ഏറെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട-മധ്യവര്‍ഗ കര്‍ഷകര്‍ നേരിടുന്ന വിവിധ വെല്ലുവിളികള്‍ പരിഹരിക്കാന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പ്രാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിര്‍മ്മിതബുദ്ധി മൂലം മറ്റ് മേഖലകളില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ കാര്‍ഷിക മേഖലയില്‍ തൊഴിലവസരം ഗണ്യമായി വര്‍ധിക്കുമെന്ന് ചടങ്ങിന്റെ പ്രമേയം അവതരിപ്പിച്ച കെഎസ് യുഎം സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. സാധാരണ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രായോഗിക പ്രശ്നം നേരിട്ട് മനസിലാക്കുന്നതിനാണ് ഇത്തരം ആശയവിനിമയ ഉച്ചകോടികള്‍ നടത്തുന്നത്. കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിനും നൂതന സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ഉദ്യമങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ഷിക സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തില്‍ ഇന്‍കുബേഷന്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ആഗോളതലത്തിലുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നുവെന്ന് ലോകബാങ്ക് പ്രതിനിധി അസെബ് ഫിസ്സ മെക്കോനന്‍ പറഞ്ഞു. കര്‍ഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമിടയിലെ പാലമായി കേര പ്രൊജക്ട് മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'സാങ്കേതികവിദ്യ വയലിലേക്ക്, മാറ്റം വിളവിലേക്ക്' എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടന്നത്. ആയിരത്തോളം കര്‍ഷകരും 252 തെരഞ്ഞെടുത്ത അഗ്രി-സ്റ്റാർട്ടപ്പുകളും ഉച്ചകോടിയില്‍ പങ്കെടുത്തു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, നിക്ഷേപകർ തുടങ്ങിയവര്‍ പങ്കെടുത്തു. പാനല്‍ ചര്‍ച്ചകള്‍, കര്‍ഷകരുടെയും സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെയും അനുഭവസാക്ഷ്യങ്ങള്‍ തുടങ്ങിയവയും ഉച്ചകോടിയുടെ ഭാഗമായി.
Advertisment
Advertisment