/sathyam/media/media_files/2025/12/22/classroom-2025-12-22-13-26-24.jpg)
എഐ നിര്‍മ്മിത ചിത്രം
കോട്ടയം: സർക്കാരിനെതിരെ സമര പരിപാടികൾക്ക് രൂപം നൽകാൻ നിയമന അംഗീകാരം ലഭിക്കാത്ത എയ്ഡഡ് മേഖലയിലെ അധ്യാപകർ.
കഴിഞ്ഞ നാലു വര്‍ഷമായി അധ്യാപക നിയമനം കിട്ടിയിട്ടും ശമ്പളം ലഭിക്കുന്നില്ല. കുറെ അധ്യാപകരെ ഗസ്റ്റ് അധ്യാപകരായി നില നിര്‍ത്തിയിരിക്കുന്നു. ഭിന്നശേഷി അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതുമൂലം നിയമനാഗീകാരവും ശമ്പളവും അധ്യാപകര്‍ക്കു ലഭിക്കുന്നില്ല.
ഇതു സംബന്ധിച്ചു കോടതി വിധി ഉണ്ടായിട്ടും ഒരു വിഭാഗം അധ്യാപകര്‍ക്കു ശമ്പളം കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ സമര പരിപാടികള്‍ക്കു രൂപം നൽകാൻ അധ്യാപരുടെയും അവരുടെ ബന്ധുക്കളുടെയും ആലോചനാ യോഗം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ചങ്ങനാശേരി ആര്‍ക്കാലിയ ഹോട്ടലില്‍ ചേരുന്നത്.
ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനേറ്റ തിരിച്ചടി സര്‍ക്കാര്‍ ദുരിതത്തിലാക്കിയ തങ്ങളുടെ പ്രതിഷേധം കൂടിയാണെന്നു എയ്ഡഡ് അധ്യാപകർ പറയുന്നു.
കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്തെ 25,000-ത്തോളം വരുന്ന എയ്ഡഡ് അധ്യാപകരാണ് നിയമന നിരോധനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തിന്റെ അവഗണനയും നേരിടുന്നത്.
വിഷയത്തില്‍ അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിനു അതിരൂക്ഷമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് അധ്യാപകരുടെ മുന്നറിയിപ്പ്.
കേരളത്തിലെ 80% വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെ 'പട്ടിണിക്കിട്ടാല്‍' സമൂഹത്തില്‍ ചലനം ഉണ്ടാകില്ലെന്ന് ഇടതു സര്‍ക്കാര്‍ വിശ്വസിച്ചതു രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മണ്ടത്തരമായി മാറി.
അധ്യാപകരുടെ ദുരിതം ഓരോ വീട്ടിലും ഭരണകൂടത്തിനെതിരായ വികാരമായി മാറി. അധ്യാപകരായ അലീനയുടെയും ഷിജോയുടെയും ആത്മഹത്യകള്‍ കേവലം വ്യക്തിപരമായ ദുരന്തങ്ങളായി കാണാതെ, ഭരണകൂടത്തിന്റെ അവഗണനയുടെ നേര്‍ചിത്രമായി സമൂഹം കണ്ടു.
വിഷയത്തില്‍ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍, 25,000 അധ്യാപകര്‍ ചാവേറുകളെപ്പോലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെതിരെ പ്രവര്‍ത്തിക്കുമെന്നും അധ്യാപകർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us