അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ആലപ്പുഴ വാഹനാപകടം; വാഹനമോടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

New Update
car-accident

ആലപ്പുഴ: കളർകോട് അപകടത്തിൽ ചികിത്സയിലുള്ള അഞ്ച് മെഡിക്കൽ വിദ്യാർഥികളിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു.

Advertisment

അപകടത്തിൽ മരിച്ച ആലപ്പുഴ ആയുഷ് ഷാജിയുടെയും കോട്ടയം സ്വദേശി ദേവനന്ദന്റെയും സംസ്കാരം ഇന്ന് നടക്കും. അതേസമയം കാർ ഓടിച്ചിരുന്ന വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷമാകും നടപടിയെന്ന് ആർടിഒ വ്യക്തമാക്കി.

വാഹനത്തിന്റെ ഉടമ ഷാമിൽ ഖാനെ ഇന്ന് എൻഫോഴ്സ്മെന്റ് ആർടിഒ വിളിച്ചുവരുത്തി മൊഴിയെടുക്കും. കെഎസ്ആര്‍ടിസി ജീവനക്കാരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും.

അപകടത്തിൽ മരിച്ച ശ്രീദീപ് വൽസൻ്റെയും, മുഹമ്മദ് അബ്ദുൾ ജബ്ബാറിന്റെയും സംസ്കാരം ഇന്നലെ തന്നെ നടത്തിയിരുന്നു. പാലക്കാട് ശേഖരീപുരതായിരുന്നു ശ്രീദീപ് വൽസൻ്റെ സംസ്കാരം നടന്നത്. ശേഖരിപുരത്തെ വീട്ടിലെ പൊതു ദർശനത്തിനു ശേഷം മൃതദേഹം പിന്നീട് പാലക്കാട് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. പാലക്കാട് ഭാരത് മാതാ സ്കൂളിലെ അധ്യാപകനായ വത്സന്റെയും അഭിഭാഷകയായ ബിന്ദുവിൻ്റെയും ഏക മകനാണ് ശ്രീദീപ്.

മാട്ടൂൽ വേദാമ്പ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് മുഹമ്മദ് അബ്ദുൾ ജബ്ബാറിന്റെ മൃതദേഹം ഖബറടക്കിയത്. രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ണൂർ മാട്ടൂലിലെ വീട്ടിൽ എത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു.

Advertisment