ആലപ്പുഴ: കോളജിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റ് നിയമ വിദ്യാർഥിനി മരിച്ചു. തോണ്ടൻകുളങ്ങര സ്വദേശി വാണി സോമശേഖരൻ (24) ആണ് മരിച്ചത്.
കാറിടിച്ചു ഗുരുതരമായ പരുക്കേറ്റതിനെ തുടർന്ന് 15 മാസമായി അബോധാവസ്ഥയിലായിരുന്നു വാണി. 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം.
വീഴ്ചയിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെന് തുടർന്ന് ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മൂന്ന് മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയായിരുന്നു പരിചരിച്ചിരുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.