ആലപ്പുഴ: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തശേഷം രാത്രി കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ചേപ്പാട് ഭാഗത്തു വെച്ചാണ് അസ്വസ്ഥതയനുഭവപ്പെട്ടത്. ആശുപത്രിയിലേക്കു പോകുംവഴി കാഞ്ഞൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ ഗതാഗതകുരുക്കിൽ 15 മിനിറ്റോളം വെള്ളാപ്പള്ളിയുമായി പോയ വാഹനം കുടുങ്ങി.
തുടർന്ന് ഹരിപ്പാട് സർക്കാർ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾ അവിടെ നടത്തി. ഇ.സി.ജി.യിൽ നേരിയ വ്യതിയാനമുള്ളതായി ഡോക്ടർമാർ പറഞ്ഞു.
പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു അദ്ദേഹത്തെ മാറ്റി.
കഴിഞ്ഞ മൂന്നുദിവസമായി കൊല്ലത്ത് എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തു വരികയായിരുന്നു. ഞായറാഴ്ചയും അവിടെ പൊതുയോഗങ്ങളിൽ പങ്കെടുക്കേണ്ടതായിരുന്നു.