ആലപ്പുഴ: ഓട്ടോ ഡ്രൈവറെ അക്രമിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിനു കേസ്. ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിലാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിനു കേസെടുത്തിരിക്കുന്നത്.
ഓട്ടോഡ്രൈവറായ കളരിക്കൽ അർഫാസ് മൻസിൽ സുനിലിനെ ആക്രമിച്ച കേസിലാണ് ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥനായ ആഷിബിനെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെ പുലയൻവഴി ജംഗ്ഷനു സമീപത്തെ ഇടവഴിയിൽ വച്ചാണ് ആക്രമണമുണ്ടായത്.
രണ്ട് കുട്ടികളുമായി പൊലീസുകാരൻ സഞ്ചരിച്ച ബൈക്ക് ഓട്ടോയിൽ ഇടിച്ചതിനെത്തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
മെറ്റൽ കൂട്ടിയിട്ടിരുന്ന റോഡിൽ ഓട്ടോ ബ്രേക്കിട്ടതിനെത്തുടർന്ന് ബൈക്ക് ഓട്ടോയുടെ പിന്നിലിടിക്കുകയും കുട്ടികൾ ബൈക്കിൽ നിന്നും വീഴുകയും ചെയ്തു.
തുടർന്ന് നടന്ന തർക്കത്തിനിടെ പൊലീസുകാരൻ ഓട്ടോഡ്രൈവറെ അസഭ്യം പറയുകയും മുഖത്തടിക്കുകയും ഹെൽമറ്റിന് തലയ്ക്കടിക്കുകയും ചെയ്തെന്നാണ് പരാതി.
അടിയേറ്റു നിലത്തു വീണ സുനിലിന്റെ തലയ്ക്ക് ഏഴ് തുന്നലുണ്ട്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്ന് സൗത്ത് എസ്എച്ച്ഒ അറിയിച്ചു.