ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം രാഷ്ട്രീയമായ വൻ ചർച്ചകൾക്കാണ് വഴിവെച്ചത്.
നമ്മുടെ സമൂഹത്തിൽ അപൂർവം ചിലർക്ക് മാത്രമെ ഇങ്ങനെ അവസരം ലഭിക്കുകയുള്ളുവെന്നും കുമാരനാശൻ പോലും 16 വർഷം മാത്രമാണ് എസ്എൻഡിപി നേതൃത്തിലിരുന്നതെന്നുമായിരുന്നു പിണറായിയുടെ പുകഴ്ത്തൽ.
കൂടുതൽ വളർച്ചയിലേക്ക് സംഘടനയെ നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വെള്ളാപ്പളി എല്ലാ കാലത്തും മതനിരപേക്ഷ കാഴ്ചപ്പാട് ഉയർത്തിയ വ്യക്തിയാണെന്നും അദ്ദേഹം ഒരു മതത്തിനെതിരായി നിൽക്കുന്ന വ്യക്തിയല്ലെന്നും പിണറായി കൂട്ടിച്ചേർത്തിരുന്നു.
ഈ പ്രസ്താവനയോടെ വലിയ രീതിയിലാണ് പിണറായി വിജയൻ വിമർശിക്കപ്പെടുന്നത്. മുൻപ് അദ്ദേഹം വെള്ളാപ്പള്ളിയെ കുറിച്ച് നടത്തിയ ചില പ്രസ്താവനകൾ വരെ ചികഞ്ഞെടുക്കുകയാണിപ്പോൾ ചിലർ.
2015 ൽ അന്നത്തെ പിണറായി വിജയൻ സാമൂഹ്യ മാധ്യമത്തിൽ ഇങ്ങനെ എഴുതി-
" ജാതിരാഷ്ട്രീയം പ്രോത്സാഹിപ്പിച്ച് വർഗീയതയ്ക്ക് മുതൽ കൂട്ടാനുള്ള തന്ത്രം അഖിലേന്ത്യ വ്യാപകമായി അമിത്ഷാ -ആർ എസ് എസ് നേതൃത്വം നടപ്പാക്കുന്നുണ്ട്.തീർച്ചയായും അവർ കേരളത്തിൽ വെള്ളാപ്പള്ളി നടേശനെ നടേശനെ ആ ലക്ഷ്യത്തിലേക്കെത്താനുള്ള ഉപകരണമായി തെരഞ്ഞെടുത്തിട്ടുമുണ്ട്."
അതെ വർഷം തന്നെ നടത്തിയ മറ്റൊരു പ്രസ്താവന ഇങ്ങനെ - "ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം സംബന്ധിച്ച നേട്ടം ഉണ്ടാക്കാൻ ശ്രമിച്ചത് രണ്ടു പേരാണ്.മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വെള്ളാപ്പള്ളി നടേശനും.ഈ രണ്ടു പേരും ഇക്കാര്യത്തിൽ നടത്തുന്ന ഒളിച്ചു കളി ദുരൂഹത ഉള്ളതാണ്"
അതെ വർഷം തന്നെ പിണറായി വീണ്ടും - ആർ എസ് എസ്സിന്റെ നാവ് കടമെടുത്ത് വെള്ളാപ്പള്ളി നടേശൻ സഖാവ് വി എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം.."
/sathyam/media/media_files/2025/04/12/YqeHuiJMMKIaN2IrPl6Z.jpg)
2016 ൽ ഇങ്ങനെയൊരു പ്രസ്താവന കൂടി പിണറായി വിജയൻ നടത്തി - " വടകര-ബേപ്പൂർ മോഡൽ അവിശുദ്ധ സഖ്യത്തിലൂടെ അഴിമതി ഭരണക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തെ കേരളത്തിലെ പ്രബുദ്ധ ജനത തിരിച്ചറിഞ്ഞു പരാജയപ്പെടുത്തും. വെള്ളാപ്പള്ളി നടേശന്റെ കാർമ്മികത്വത്തിൽ ബിജെപിയും കോൺഗ്രസ്സും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുകയാണ്."
വെള്ളാപ്പള്ളി നടേശനെതിരായ പിണറായി വിജയന്റെ അന്നത്തെ പ്രസ്താവനകളിൽ ചിലത് മാത്രമാണിത്. കാലം ഒരുപാട് കടന്നുപോയി. പിണറായി വിജയൻ തുടർച്ചയായി രണ്ടാം വട്ടവും മുഖ്യമന്ത്രിയായി. ഇതിനിടയിൽ വെള്ളാപ്പള്ളി കാലുവെച്ച തോണികൾ നിരവധിയായിരുന്നു.
ഇപ്പോൾ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മുപ്പത് വർഷം പിന്നിടുമ്പോൾ വെള്ളാപ്പള്ളിയെ ആദരിക്കാനും പുകഴ്ത്താനും അതേ പിണറായി വിജയൻ തന്നെ എത്തി.
മഹാകവി കുമാരനാശാനെ വരെ താരതമ്യം ചെയ്ത് അനിതരസാധാരണമായ കര്‍മശേഷിയുള്ള നേതാവെന്ന് വെള്ളാപ്പള്ളി നടേശനെന്ന സമുദായ നേതാവിനെ ആകാശത്തോളം പുകഴ്ത്തിയിട്ടാണ് മുഖ്യമന്ത്രി മടങ്ങിയത്.
/sathyam/media/media_files/2025/04/12/TcR4CTwEoGhpk3hwTNyP.jpg)
ഇന്നലെകളിൽ കൂർത്ത മുള്ളിനാൽ കുത്തി നോവിച്ചാലും വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ അതെല്ലാം വർത്തമാനത്തിൽ റോസാ ദളങ്ങളായി മാറുമെന്നതാണ് പിണറായിയുടെ പ്രസംഗം തെളിയിക്കുന്നതെന്ന് വിലയിരുത്തുന്നവരും കുറവല്ല.