ആലപ്പുഴ: പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച് സെപ്റ്റംബർ 30വരെയുള്ള കാലയളവിൽ ഒരു കോടി വൃക്ഷതൈകൾ നട്ട് പരിപാലിക്കുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ വൃക്ഷവത്കരണ പരിപാടിയായ ഒരു തൈ നടാം ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.
ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് കോമളപുരം സ്പിന്നിംഗ് മിൽ വളപ്പിൽ വൃക്ഷത്തൈകൾ നട്ട് പച്ചത്തുരുത്ത് സ്ഥാപിച്ച് കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവ്വഹിച്ചു.
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പച്ചത്തുരുത്ത്, ഓർമ്മതുരുത്ത്, വൃക്ഷ വത്കരണം എന്നിവയിലൂടെ നാടിന് അനുയോജ്യവും, വംശനാശ ഭീഷണി നേരിടുന്നതുമായ ചെറുപുന്ന, കമ്പകം, കാഞ്ഞിരം, നീർമരുത്, അശോകം, ആര്യവേപ്പ്, ഞാറ, ഞാവൽ, തുടങ്ങിയ വൃക്ഷങ്ങൾ ക്യാമ്പയിന്റെ ഭാഗമായി നടും.
വനം വകുപ്പിൽ നിന്ന് ലഭ്യമായ വലിയ വൃക്ഷത്തൈകൾക്ക് പുറമെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ നഴ്സറികളിൽ നിന്നും, പ്രാദേശികമായും പച്ചത്തുരുത്തിനാവശ്യമായ തൈകൾ ശേഖരിച്ചാണ് പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നത്.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത വീഥികളും ടൗണുകളുമായി പ്രഖ്യാപിച്ച ഇടങ്ങളിലും വൃക്ഷവത്കരണം നടത്തും . ജില്ലയിൽ 149 സെന്റ് സ്ഥലത്തായി 17 പച്ചത്തുരുത്തുകളാണ് പുതിയതായി സ്ഥാപിച്ചത്.
വരും ദിവസങ്ങളിൽ 63 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ലഭ്യമായ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകൾ, നഗര ഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ, ഹരിതവിദ്യാലയങ്ങൾ, ഓഫീസുകൾ എന്നിവയുടെ അങ്കണങ്ങളിലും വൃക്ഷവത്കരണത്തിന് ലക്ഷ്യമിടുന്നുണ്ട്.
വിവിധ വിഭാഗം സംഘടനകൾ, തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരെയും ഒരു തൈ നടാം കാമ്പയിന്റെ ഭാഗമാക്കും.