/sathyam/media/media_files/LAsppTJ1EHTdOMHodgMp.jpg)
ആലപ്പുഴ: സിപിഐയുടെ 25ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും.
രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
39 ക്ഷണിതാക്കൾ അടക്കം 528 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഇന്നലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെട്ട ദീപശിഖ പ്രയാണം സമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ എത്തുമ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ദീപശിഖ ഏറ്റുവാങ്ങും.
വൈകിട്ട് അഞ്ചിന് ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും.
സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനങ്ങളും സർക്കാരിന്‍റെ വിലയിരുത്തലും സമ്മേളനത്തിൽ ഉണ്ടാകും.
മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മായിൽ സമ്മേളനത്തിൽ പ്രതിനിധിയല്ലെന്നതാണ് ശ്രദ്ധേയം.
അച്ചടക്ക നടപടി നേരിടുന്നതിനാൽ ഇസ്മായിലിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചില്ലെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം.
ഈ നടപടിയിൽ കടുത്ത അസംതൃപ്തിയിലാണ് ഇസ്മായിൽ. ഇക്കാര്യങ്ങളും സമ്മേളനത്തിൽ ചർച്ചയായേക്കും.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വം തന്നെ തുടരാനാണ് സാധ്യത. 43 വർഷത്തിന് ശേഷമാണ് ആലപ്പുഴ പാർട്ടി സമ്മേളനത്തിന് വേദിയാകുന്നത്