ഡോ. ലളിതാംബികയുടേത് അംഗീകരിക്കാനാവാത്ത നിലപാടെന്ന് ആരോഗ്യമന്ത്രി. ആരെയും വെറുതെ വിടില്ലെന്നും വീണാ ജോർജ്

ഡോക്ടർ പറഞ്ഞത് ഒരു കാരണവശാലും പറയാൻ പാടില്ലാത്ത കാര്യമാണെന്നും സ്വന്തം അനുഭവത്തിൽ വന്നാൽ അപ്പോൾ ഇങ്ങനെ പറയുമോയെന്നും മന്ത്രി ചോദിച്ചു

New Update
veena george 22

ആലപ്പുഴ : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ, ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞും വ്യവസ്ഥിതിയെ കുറ്റപ്പെടുത്തിയും അന്നത്തെ ഗൈനക്കോളജി ഹെഡ് കൂടിയായ ഡോ. ലളിതാംബിക നടത്തിയ പ്രതികരണത്തിൽ അതൃപ്തി വ്യക്തമാക്കി ആരോഗ്യമനമന്ത്രി വീണാ ജോർജ്.

Advertisment

കത്രിക വയറ്റിൽ ഇരുന്നാൽ കുഴപ്പമില്ലെന്നും, ശസ്ത്രക്രിയ ചെയ്തത് താനല്ലെന്നും ആവശ്യത്തിന് നഴ്സുമാർ ഇല്ലാത്തത് സിസ്റ്റത്തിന്റെ വീഴ്ചയാണെന്നും ലളിതാംബിക കുറ്റപ്പെടുത്തിയിരുന്നു.

 പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയ മന്ത്രി, അംഗീകരിക്കാനാവാത്ത നിലപാടാണ് ലളിതാംബികയടേതെന്നും വീഴ്ചയിൽ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

'ഡിഎംഇക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തും.

 വിദഗ്ദ്ധ സംഘം ആലപ്പുഴയിലേക്കെത്തും. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. റിപ്പോർട്ട് പൊലീസിന് കൈമാറും. ഇക്കാര്യത്തിൽ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നും സർവീസിലുള്ളവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

വയറ്റിൽ കത്രിക കുടുങ്ങി അഞ്ച് വർഷത്തോളം കാലം ദുരിതം പേറിയ ഉഷയുടെ മകനുമായി സംസാരിച്ചു.

മെഡിക്കൽ കോളേജിലെ ഡോക്ടറെ വീട്ടിൽ പോയി കണ്ടെന്നാണ് മകൻ പറഞ്ഞത്. ഡോക്ടർക്ക് കേസ് ഓർമയുണ്ട്. ഓപ്പറേഷൻ നടത്തിയിട്ടില്ലെന്നാണ് പറയുന്നത്.

അതെങ്ങനെ ശരിയാവും. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല. ശസ്ത്രക്രിയ പ്രോട്ടോക്കോൾ ഉറപ്പാക്കിയാകണം നടത്തേണ്ടത്. കുടുംബം പറയുന്നത് വിശ്വാസത്തിലെടുക്കുകയാണ്.

ഡോക്ടർ പറഞ്ഞത് ഒരു കാരണവശാലും പറയാൻ പാടില്ലാത്ത കാര്യമാണെന്നും സ്വന്തം അനുഭവത്തിൽ വന്നാൽ അപ്പോൾ ഇങ്ങനെ പറയുമോയെന്നും മന്ത്രി ചോദിച്ചു.

സ്വന്തം ജോലിയോടുള്ള അനാദരവാണ് ഡോക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. 

Advertisment