ആലപ്പുഴ: നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാംപിലെ സംഘടനാ പ്രമേയം.
'ക്യാപ്റ്റൻ', 'മേജർ' വിളികൾ നാണക്കേടെന്നും നേതാക്കൾ അപഹാസ്യരാകരുതെന്നും പ്രമേയ ചർച്ചയിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചർച്ചകൾ കോൺഗ്രസിന് നാണക്കേടാണെന്നും വിമര്‍ശനമുയര്‍ന്നു.
ജനത്തിന് അവമതിപ്പുണ്ടാകുന്ന ഇടപെടലുകൾ ഒഴിവാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
വിളികൾ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കൾ തന്നെയെന്നും വിമർശനമുയര്‍ന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്യാപ്റ്റനെന്നും രമേശ് ചെന്നിത്തലയെ മേജറെന്നുമുള്ള വിശേഷണങ്ങൾ ഉയർന്നത്.
താൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് എന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
എന്നെ ക്യാപ്റ്റൻ എന്നു വിളിച്ചിട്ടുണ്ടെങ്കിൽ, രമേശ് ചെന്നിത്തല ക്യാപ്റ്റനല്ല മേജർ ആണെന്നും വി.ഡി സതീശൻ മറുപടി നല്‍കിയിരുന്നു.
അതേസമയം, ഭാരവാഹികൾ ജനപ്രതിനിധികൾ ആയാൽ ഒഴിയണമെന്നും ജനപ്രതിനിധികൾക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും സംഘടനാ പ്രമേയത്തിൽ വിമർശനമുയര്‍ന്നു.
പാലക്കാട് നിന്നുള്ള പ്രതിനിധിയാണ് ആവശ്യം ഉന്നയിച്ചത്. യൂത്ത്കോൺഗ്രസിൽ പ്രായപരിധി വർധിപ്പിക്കുന്നതിനെതിരെ 13 ജില്ലാകമ്മിറ്റികൾ എതിർപ്പറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് 50 ശതമാനം സീറ്റ് വേണമെന്നും പുതുതലമുറയെ ആകർഷിക്കുന്ന ശൈലി വേണമെന്നും യൂത്ത് കോൺഗ്രസ് ക്യാമ്പില്‍ ആവശ്യമുയര്‍ന്നു.
വേടൻ ശൈലിക്കും യൂത്ത് കോൺഗ്രസില്‍ കയ്യടിയുയര്‍ന്നു. വേടൻ യുവാക്കളെ ആകർഷിക്കുന്നതായും അഭിപ്രായമുയര്‍ന്നു.