കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ മുഴുവന്‍ സാധ്യതയും  യാഥാര്‍ത്ഥ്യമാക്കാന്‍ ഇതര ഫണ്ടുകള്‍ പ്രയോജനപ്പെടുത്തണം: നിക്ഷേപകന്‍ വിക്രം ഗുപ്ത

New Update
Pic 1 (1)
തിരുവനന്തപുരം: കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ആഗോള ഇന്നൊവേഷന്‍ ഹബ്ബായി ഉയര്‍ന്നു വരാനുള്ള സാധ്യത യാഥാര്‍ത്ഥ്യമാക്കാന്‍ ധനസമാഹരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഐവിക്യാപ് വെഞ്ചേഴ്സിന്‍റെ സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ വിക്രം ഗുപ്ത അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ 'കേരളത്തിന്‍റെ നിമിഷം: പ്രതിഭയില്‍ നിന്ന് വളര്‍ച്ചയിലേക്ക്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment

ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥകള്‍ ആഗോള ഹബ്ബുകള്‍ എന്ന നിലയില്‍ വളര്‍ച്ച നേടിയിട്ടുണ്ടെന്ന് ഗുപ്ത ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ അടിത്തറ ശക്തമായതിനാലും, നിലവിലെ ശ്രദ്ധ ഡീപ്ടെക്, എമര്‍ജിംഗ് ടെക് എന്നിവയിലായതിനാലും, ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് ഹോട്ട്സ്പോട്ടായി ഉയര്‍ന്നുവരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. മികച്ച പ്രതിഭയും ശക്തമായ അടിസ്ഥാന സൗകര്യങ്ങളും ഉള്ള കേരളത്തിന്‍റെ ആവാസ വ്യവസ്ഥ മൂല്യത്തില്‍ 147 ശതമാനം വര്‍ദ്ധനവാണ് നേടിയതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് ഇപ്പോള്‍ അടിയന്തിരമായി ആവശ്യമുള്ളത് കൂടുതല്‍ ആക്സിലറേഷന്‍ ഫണ്ടിംഗാണ്. അതിനായി ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (എഐഎഫ്) മാതൃക പ്രയോജനപ്പെടുത്താനാകും. പ്രവാസി അടിത്തറ ബൃഹത്തായതിനാല്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിന് എന്‍ഡോവ്മെന്‍റ് മാതൃക ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
പ്രവാസികളുടെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ എന്‍ഡോവ്മെന്‍റ് വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ദീര്‍ഘകാല കരുതല്‍ ധനം സ്വരൂപിക്കാന്‍ സഹായിക്കും. മൂലധനവും പ്രതിഭയും യോജിപ്പിക്കുക, ഡീപ്ടെക് അഗ്രി-ഫുഡ് എന്നിവയ്ക്കുള്ള പാത നിര്‍മ്മിക്കുക, നിക്ഷേപകരെയും കോര്‍പ്പറേറ്റ് പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുക എന്നിവയിലും കേരളം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2033-ഓടെ ഇന്ത്യയുടെ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടിംഗ് ടെക് മേഖലയുടെ പിന്‍ബലത്തില്‍ 45 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐ ഫണ്ടുകളുടെ വളര്‍ച്ച, ആഭ്യന്തര മൂലധനത്തിന്‍റെ വളര്‍ച്ച, വിസി ഫണ്ടുകളുടെ ഏകീകരണം, മെച്ചപ്പെട്ട എക്സിറ്റ് അന്തരീക്ഷം എന്നിവയാണ് ഫണ്ടിംഗിലെ ഉയര്‍ന്നുവരുന്ന ട്രെന്‍ഡുകളെന്നും അദ്ദേഹം പറഞ്ഞു.
 
ക്യാപിറ്റല്‍ വിത്ത് കണ്‍വിക്ഷന്‍, റി തിങ്കിംഗ് ഇന്ത്യാസ് ഫണ്ടിംഗ് ഡിഎന്‍എ ത്രൂപേഷ്യന്‍റ് ക്യാപിറ്റല്‍, എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വെഞ്ച്വര്‍ ഫണ്ടിംഗ് അവരുടെ പരമ്പരാഗത മാനദണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് പോകേണ്ട ഒരു ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. ബ്ലൂം വെഞ്ചേഴ്സ് പാര്‍ട്ണര്‍ രഞ്ജിത്ത് മേനോന്‍, വാട്ടര്‍ബ്രിഡ്ജ് വെഞ്ചേഴ്സിലെ നിക്ഷേപകയായ അഞ്ജലി സോസാലെ, അഡ്വാന്‍റേജ് മാനേജിംഗ് പാര്‍ട്ണര്‍ കുനാല്‍ ഖട്ടാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Advertisment