കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വര്‍ഷത്തിനുശേഷം സിബിഐയുടെ പിടിയില്‍. ഇരുവരേയും പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ സംഘം പിടികൂടിയത്.
അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. സൈന്യത്തില്‍ ജോലി ചെയ്തിരുന്ന ഇരുവരും സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയിരുന്നു.
2006 ഫെബ്രുവരിയിലാണ് അഞ്ചല്‍ സ്വദേശിനിയായ രഞ്ജിനിയും ഇരട്ട പെണ്‍കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. ദിബില്‍കുമാറിന് അവിവാഹിതയായ രഞ്ജിനിയില്‍ ഇരട്ട കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു.
കുട്ടികളുടെ പിതൃത്വം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ദിബില്‍ കുമാറിനെതിരെ രഞ്ജിനി നല്‍കിയ പരാതിയില്‍ കുട്ടികളുടെ ഡിഎന്‍എ അടക്കം പരിശോധിക്കാന്‍ വനിത കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.
ഇതോടെ തെളിവുകള്‍ നശിപ്പിക്കാനെന്ന ലക്ഷ്യത്തോടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ദിബില്‍കുമാറും രാജേഷും അവിടെയെത്തി രണ്ട് കുഞ്ഞുങ്ങളെയും യുവതിയെയും കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
പിന്നാലെ ഒളിവില്‍ പോയ ഇവര്‍ക്കായി ആദ്യം പൊലീസും പിന്നാലെ സിബിഐയും തിരച്ചില്‍ നടത്തുകയായിരുന്നു.
രണ്ടാഴ്ചക്കു മുമ്പ് സിബിഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടുന്നത്.
വ്യാജപേരുകളില്‍ വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്ന ഇരുവരും പോണ്ടിച്ചേരിയില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനം നടത്തി വരികയായിരുന്നു. ഇവരെ കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കി.