അഞ്ചൽ: വ്യാജരേഖ ഉപയോഗിച്ച് കേരളത്തിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് പൗരൻ അഞ്ചൽ പൊലീസിന്റെ പിടിയിൽ.
ബംഗ്ലാദേശിലെ നെൽഫാമറി ജില്ലയിൽ നിന്നുള്ള നാസി റൂൾ ഇസ്ലാ (35)മാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും അഞ്ചൽ പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.
2023 മുതൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഹനീഫ് അലി എന്ന പേരിൽ ഇയാൾ ജോലി നോക്കുകയായിരുന്നു.
അടുത്തിടെ കൊട്ടിയത്തുനിന്ന് ഒരു ബംഗ്ലാദേശ് പൗരൻ പൊലീസിന്റെ പിടിയിലായിരുന്നു.
ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീവ്രവാദവിരുദ്ധ സ്‌ക്വാഡും അഞ്ചൽ പൊലീസും ചേർന്ന് നാസി റൂൾ ഇസ്ലാമിനെ പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി അഞ്ചൽ പൊലിക്കോട് ആനാട് ഭാഗത്തുള്ള കശുവണ്ടി ഫാക്ടറിയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ ആധാർ കാർഡും പൊലീസ് പിടിച്ചെടുത്തു.
യഥാർത്ഥ ആധാർ കാർഡും കോവിഡ് സർട്ടിഫിക്കറ്റും ഫോൺ പരിശോധിച്ചതിൽനിന്ന് പൊലീസ് കണ്ടെത്തി. നിയമനടപടികൾക്കു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.