ആയുഷ് രംഗത്ത് മറ്റൊരു മാതൃക: ആയുഷ് മേഖലയില്‍ വിവരസാങ്കേതിക മുന്നേറ്റത്തിന് ദേശീയ ശില്പശാല

New Update
AYUSH SHILPA
കോട്ടയം: 'ആയുഷ് മേഖലയിലെ ഐടി സൊല്യൂഷനുകള്‍ ' എന്ന വിഷയത്തില്‍ കോട്ടയം കുമരകത്ത് സെപ്റ്റംബര്‍ 18, 19 തീയതികളിലായി ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാലയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും.

ആയുഷ് മേഖലയില്‍ വിവരസാങ്കേതിക മുന്നേറ്റം കൊണ്ടുവരുന്നതിന് ഈ ശില്പശാല സഹായിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുര്‍വേദവും ഹോമിയോപ്പതിയും യോഗയും സിദ്ധയും യുനാനിയും അടങ്ങുന്ന ആയുഷ് ചികിത്സാ മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിന് നൂതന വിവരസാങ്കേതിക വിദ്യാ ഇടപെടലുകള്‍ സഹായകമാകും. ശില്‍പശാലയിലൂടെ ആയുഷ് മേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് പുതിയ ദിശാബോധം കൈവരിക്കും. ഇത് രാജ്യത്തെ ആയുഷ് സേവനങ്ങളുടെ വളര്‍ച്ചക്ക് സുപ്രധാന പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങളായ ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം (AHiMS), ഭാരതീയ ചികിത്സാ വകുപ്പില്‍ നടപ്പിലാക്കുന്ന നെക്സ്റ്റ് ജെന്‍ ഇ- ഹോസ്പിറ്റല്‍ സംവിധാനം തുടങ്ങിയ സോഫ്‌റ്റ്വെയറുകള്‍ ശില്പശാലയില്‍ അവതരിപ്പിക്കും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കിവരുന്ന വിവിധ ഐ.ടി സേവന മാതൃകകള്‍ ശില്പശാലയില്‍ പ്രദര്‍ശിപ്പിക്കും.

ആയുഷ് മേഖലക്കായി സമഗ്രവും ഏകീകൃതവുമായ ഡിജിറ്റല്‍ മാതൃക രൂപപ്പെടുത്തല്‍, മികച്ച ഡാറ്റ സംയോജനത്തിലൂടെ തെളിവ് അടിസ്ഥിതമായ നയരൂപീകരണം എന്നിവ ലക്ഷ്യം വെക്കുന്ന ശില്പശാലയില്‍ 29 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. ഇത് ആയുഷ് സംവിധാനങ്ങളെ ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് ഇക്കോസിസ്റ്റവുമായി ബന്ധിപ്പിക്കുവാന്‍ സഹായകമാകും.

തുടര്‍ന്ന് പ്രതിനിധി സംഘം സംസ്ഥാനത്തെ മികച്ച ആയുഷ് ചികിത്സാ കേന്ദ്രങ്ങളും ഹോംകോ, ഔഷധി തുടങ്ങിയ സര്‍ക്കാര്‍ ആയുഷ് മരുന്ന് നിര്‍മാണ കേന്ദ്രങ്ങളും സന്ദര്‍ശിക്കും.
Advertisment