ബേപ്പൂരിൽ 'അൻവർ ഇഫക്ട്': റിയാസ് വിയർക്കുന്നു, ബേപ്പൂരിൽ വിള്ളൽ വീഴ്ത്തി യുഡിഎഫ് തന്ത്രം - മണ്ഡലം നിലനിർത്താൻ സിപിഎം പടയൊരുക്കം. ഇടതുകോട്ടയിൽ പോരാട്ടം പ്രവചനാതീതം

നിലവിൽ 'വികസന മുന്നേറ്റ ജാഥ'യുമായി റിയാസ് മണ്ഡലത്തിൽ സജീവമാണ്. ബേപ്പൂർ നഷ്ടപ്പെടുന്നത് സി.പി.എമ്മിനും പ്രത്യേകിച്ച് മുഹമ്മദ് റിയാസിനും വ്യക്തിപരമായി വലിയ തിരിച്ചടിയാകും. 

New Update
pa muhammad riyaz pv anvar
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: നാല് പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി തുടരുന്ന ബേപ്പൂരിൽ ഇക്കുറി പോരാട്ടം പ്രവചനാതീതമാകുന്നു. 

Advertisment

മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുൻ ഇടത് സഹയാത്രികൻ പി.വി അൻവർ യു.ഡി.എഫ് പിന്തുണയോടെ കളം നിറയുന്നത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുകയാണ്. 


പി.വി അൻവർ ബേപ്പൂരിൽ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങയിത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് മേൽ സമ്മർദ്ദമായിട്ടുണ്ട്. മന്ത്രിയെന്ന നിലയിലുളള ഉത്തരവാദിത്തം പോലും മറന്ന് മുഹമ്മദ് റിയാസ് ബേപ്പൂരിൽ തന്നെ തങ്ങുകയായിരുന്നു. 


muhammad riyas

മന്ത്രി റിയാസിനെ ബേപ്പൂരിൽ തന്നെ തളച്ചിടാൻ കഴിഞ്ഞത് അൻവറിൻെറ രാഷ്ട്രീയ വിജയമായാണ് കണക്കാക്കപ്പെടുന്നത്. നിയമസഭ സമ്മേളനത്തിൽ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് റിയാസ് പങ്കെടുത്തത്. 

പാർട്ടിയുടെ സംസ്ഥാന സമിതി യോഗത്തിൽ അടക്കം പങ്കെടുക്കാതെ ബേപ്പൂരിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. അൻവറിൻെറ ബേപ്പൂരിലേക്കുളള കടന്നുവരവിനെ ആദ്യം നിസാരമായി തളളിയ റിയാസിൻെറ ഈ മാറ്റം ഇടത് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. 

നേരത്തെ സർക്കാരിന് എതിരായി വരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ എപ്പോഴും മുന്നിൽ നിന്നിരുന്ന റിയാസിനെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം മുതൽ കാണാനില്ല. 

muhammad riyaz-2

കോഴിക്കോട് നഗരസഭയിലെ പരസ്യ പ്രചരണം സമാപിക്കുന്ന ദിവസം മാധ്യമങ്ങൾക്ക് പ്രതികരണം നൽകിയതൊഴിച്ചാൽ അടുത്തകാലത്ത് റിയാസിൽ നിന്ന് രാഷ്ട്രീയ പ്രതികരണങ്ങൾ ഉണ്ടാകുന്നില്ല. 


ശബരിമല സ്വർണക്കൊളള വിഷയത്തിൽ നിയമസഭയിൽ സർക്കാരിനെ പ്രതിരോധിക്കാൻ എം.ബി.രാജേഷും പി.രാജീവും കെ.എൻ. ബാലഗോപാലും വി.ശിവൻകുട്ടിയും എല്ലാം അണിനിരന്നപ്പോഴും റിയാസിനെ മാത്രം കണ്ടില്ല. 


നിയമസഭയിൽ പൊതുമരാമത്ത് -ടൂറിസം വകുപ്പുകളെ സംബന്ധിച്ച ചോദ്യങ്ങൾക്കും മന്ത്രി റിയാസിൻെറ അഭാവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജാണ് മറുപടി പറഞ്ഞത്. 

ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിലും അത് മുഖ്യമന്ത്രിക്ക് എതിരാണെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹത്തിൻെറ കുടുംബാംഗം കൂടിയായ മന്ത്രി മുഹമ്മദ് റിയാസിൻെറ പിന്മാറ്റം എന്നാണ് സൂചന. 

muhammad riyaz-3

നിരന്തരം പ്രതികരണങ്ങൾ നടത്തി എതിർപ്പെല്ലാം ഏറ്റുവാങ്ങേണ്ടെന്ന തിരിച്ചറിവും പിന്നോട്ട് വലിയലിന് റിയാസിന് പ്രേരണയായിട്ടുണ്ട്. 


ബേപ്പൂരിൽ പി.വി.അൻവർ ഉയർത്തുന്ന വെല്ലുവിളിയെ അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് മുഹമ്മദ് റിയാസിൻെറ രാഷ്ട്രീയ ജീവിതത്തിന് തന്നെ വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.


അതുകൊണ്ടുതന്നെ പി.വി. അൻവർ ഉയർത്തുന്ന വെല്ലുവിളി ലഘുവായി കാണാൻ സി.പി.എമ്മിന് സാധിക്കില്ല. റിയാസിന് തന്റെ മണ്ഡലം സംരക്ഷിക്കാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുമെന്നുറപ്പാണ്. 

pv anvar-3

മലബാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു മാറ്റത്തിന്റെ തുടക്കമാണോ ബേപ്പൂരിൽ സംഭവിക്കുന്നത് എന്ന് വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ വ്യക്തമാക്കും. 

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ പരിശോധിച്ചാൽ ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈ ഉണ്ടെന്ന് കാണാം. 


എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ യു.ഡി.എഫിന് പുതിയ പ്രതീക്ഷ നൽകുന്നു "അൻവർ ഒരു മൂന്നാം കക്ഷിയായല്ല, മറിച്ച് ഇടത് വോട്ടുകൾ ഭിന്നിപ്പിക്കാൻ ശേഷിയുള്ള ശക്തമായ ഘടകമായാണ് ബേപ്പൂരിൽ വിലയിരുത്തപ്പെടുന്നത്. 


ഇത് യു.ഡി.എഫിന് ഗുണകരമാകുമോ അതോ ത്രികോണ മത്സരത്തിലേക്ക് വഴിമാറുമോ എന്നത് കണ്ടറിയണം." ഇതാണ് രാഷ്ട്രീയ നിരീക്ഷകർ ഒന്നടങ്കം പ്രകടിപ്പിക്കുന്ന അഭിപ്രായം. 

pv anvar-4

2021-ൽ ഏകദേശം 29,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ബേപ്പൂർ മണ്ഡലത്തിൽ, ഏറ്റവും പുതിയ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ ലീഡ് വെറും 1,340 വോട്ടിലേക്ക് ചുരുങ്ങിയിട്ടുണ്ട്. 

ഈ 'തരംഗമാണ്' അൻവറിനെ പോലുള്ള ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ യു.ഡി.എഫിനെ പ്രേരിപ്പിക്കുന്നത്.അൻവറിൻെറ വരവ് റിയാസിന് മുന്നിൽ ചില കൃത്യമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. 


നിലമ്പൂരിലെ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് ശേഷം ബേപ്പൂരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പി.വി. അൻവർ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലുകളാണ്. 


പിണറായിസത്തിനും മരുമോനിസത്തിനും എതിരായ മത്സരം എന്ന് പ്രഖ്യാപിച്ച് ബേപ്പൂരിൽ കളം നിറയുന്ന അൻവർ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. 

സർക്കാരിനെതിരെ ഉയർത്തുന്ന അഴിമതി ആരോപണങ്ങളും പോലീസ് നയങ്ങളോടുള്ള എതിർപ്പും തീരദേശ മേഖലകളിൽ ചർച്ചയാക്കാൻ അദ്ദേഹം ശ്രമിക്കുന്നു. 


ബേപ്പൂരിൽ നിർണ്ണായകമായ മുസ്ലിം ലീഗ് വോട്ടുകൾ അൻവറിന് അനുകൂലമായി ഏകീകരിക്കപ്പെട്ടാൽ അത് മുഹമ്മദ് റിയാസിന് വലിയ വെല്ലുവിളിയാകും.


മണ്ഡലത്തിലെ വോട്ടുകൾ ചോരുന്നത് തടയാൻ റിയാസ് ബേപ്പൂരിൽ തന്നെ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്നത് അദ്ദേഹത്തിന്റെ സംസ്ഥാനതല ഇടപെടലുകളെ ബാധിക്കുന്നുണ്ട്. 

pv anvar-5

നിലവിൽ 'വികസന മുന്നേറ്റ ജാഥ'യുമായി റിയാസ് മണ്ഡലത്തിൽ സജീവമാണ്. ബേപ്പൂർ നഷ്ടപ്പെടുന്നത് സി.പി.എമ്മിനും പ്രത്യേകിച്ച് മുഹമ്മദ് റിയാസിനും വ്യക്തിപരമായി വലിയ തിരിച്ചടിയാകും. 


അതിനാൽ, താഴേത്തട്ടിൽ ഓരോ വോട്ടും ഉറപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പാർട്ടി സംവിധാനം. വികസന പ്രവർത്തനങ്ങളും മന്ത്രിയുടെ വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. 


മുഖ്യമന്ത്രി പിണറായി വിജയൻെറ താൽപര്യത്തിൽ റിയാസ് ജില്ലാ നേതൃത്വത്തിൽ അവരോധിച്ച നേതാവാണ് സിപിഎമ്മിൻെറ കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ്. 

m mehaboob

എ. പ്രദീപ് കുമാറിനെ പോലെ പരിചയ സമ്പന്നരെ ജില്ലയിൽ നിന്ന് സമർത്ഥമായി മാറ്റിനിർത്തിയ ശേഷമാണ് മെഹബൂബിൻെറ ജില്ലാ നേതൃത്വത്തിലേക്കുളള ആരോഹണത്തിന് വഴിയൊരുക്കിയത്. 


അതുകൊണ്ടുതന്നെ മെഹബൂബ് നയിക്കുന്ന പാർട്ടി ബേപ്പൂരിൽ റിയാസിൻെറ ജയത്തിന് വേണ്ടി കൈമെയ് മറന്ന് ഇറങ്ങും. ഇതോടെ അൻവർ - റിയാസ് ബേപ്പൂരിനെ സംസ്ഥാന ശ്രദ്ധയിൽ എത്തിക്കുമെന്ന് തീർച്ചയാണ്. 


ബേപ്പൂർ വെറുമൊരു മണ്ഡലമല്ല, മറിച്ച് മുഖ്യമന്ത്രിയുടെ പിൻഗാമിയായി ഉയർത്തിക്കാട്ടപ്പെടുന്ന റിയാസിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന പരീക്ഷണശാലയാണ്. 

അൻവർ ഇവിടെ ജയിച്ചാലും തോറ്റാലും ഇടത് ഭൂരിപക്ഷത്തിൽ ഉണ്ടാക്കുന്ന ഇടിവ് വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയാകും.

Advertisment