ഷിരൂര്‍: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടിയുള്ള തിരച്ചിലിനിടെ, ഗംഗാവലി പുഴയിൽനിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങളും കയറിന്റെ ഭാഗവും കണ്ടെത്തി. കയർ അർജുന്റെ ലോറിയിലേതെന്ന്, വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. എന്നാല്‍,ലോഹഭാഗങ്ങൾ തന്റെ ലോറിയുടേത് അല്ലെന്നും മനാഫ് പറഞ്ഞു.
മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തെരച്ചിലില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. ചൊവ്വാഴ്ച നദിയിൽനിന്ന് ലോറിയുടെ ജാക്കി ലിവർ ഈശ്വർ മാൽപേ സംഘം മുങ്ങിത്തപ്പിയെടുത്തിരുന്നു.
പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സൈൽ പറഞ്ഞു. തിരച്ചില്‍ വൈകിട്ട് വരെ തുടരും. നാളെ തിരച്ചിലുണ്ടാകില്ലെന്നും എംഎല്‍എ അറിയിച്ചു.