തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെയും കൈക്കൂലി വാങ്ങുമ്പോൾ പിടിക്കപ്പെടുന്നതിന്റെയും വാർത്തകൾ ഇടയ്ക്കിടെ പുറത്തുവരുന്ന സംസ്ഥാനമാണ് കേരളം. വിവിധ സർക്കാർ വകുപ്പുകളിൽ അഴിമതി വ്യാപകമെന്ന ആക്ഷേപവും ശക്തമാണ്.
അതേസമയം അഴിമതി മുക്ത കേരളം ക്യാമ്പയിൻ മികച്ച രീതിയിൽ തുടരുകയാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ 2025 മെയ് മാസം വരെ വിവിധ സർക്കാർ ഓഫീസുകളിൽ 175 മിന്നൽ പരിശോധനകൾ നടത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മിന്നൽ പരിശോധനകളിൽ കണ്ടെത്തിയ കണക്കിൽപ്പെടാത്ത 6 ലക്ഷത്തിലധികം രൂപയാണ് പിടിച്ചെടുത്തത് .
2025 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അഴിമതിക്കാരായ 36 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകൾ രജിസ്റ്റർ ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിൽ 8 കേസ്സുകളിലായി 9 പേർ ,ഫെബ്രുവരിയിൽ 9 കേസ്സുകളിലായി 13 പേർ , മാർച്ചിൽ മാത്രം 8 കേസ്സുകളിലായി 14 പേർ എന്നിങ്ങനെയാണ് കൈക്കൂലിക്കാരെ വിജിലൻസ് കയ്യോടെ പിടികൂടിയത് . ഇങ്ങനെ അഴിമതിയുടെ കണക്കുകൾ സർക്കാർ ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തുമ്പോഴും ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം തുടർച്ചയായി നിലകൊള്ളുന്നത് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ചില നവീകരണങ്ങളിലൂടെയാണെന്ന് പറയുകയാണ് മന്ത്രി പി രാജീവ് .
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ അവകാശ വാദം. പൊതുമേഖലാസ്ഥാപനങ്ങളിലെ പി.എസ്.സി മുഖേനയല്ലാത്ത നിയമനങ്ങൾ സംശയങ്ങൾക്കതീതമായി സുതാര്യമാക്കുന്നതിനായി സർക്കാർ സ്വീകരിച്ച സുപ്രധാന നടപടിയാണ് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആന്റ് റിക്രൂട്മെന്റ് ബോർഡ് രൂപീകരണമെന്ന് മന്ത്രി പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ നിന്നുള്ള മറ്റൊരു വാഗ്ദാനമാണിത്. വിവിധ പൊതുമേഖലാസ്ഥാപനങ്ങളിലെ പി.എസ്.സിക്ക് പുറത്തുള്ള നൂറിലധികം നിയമനങ്ങൾക്കുള്ള അഡ്വൈസ് മെമ്മോ ബോർഡ് വഴി നൽകിക്കഴിഞ്ഞതായും മന്ത്രി പറയുന്നു.
കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആന്റ് റിക്രൂട്മെന്റ് ബോർഡ് അഴിമതി സമ്പൂർണമായും ഇല്ലാതാക്കുന്നതിലേക്കുള്ള കേരളത്തിന്റെ മറ്റൊരു ചുവടുവെപ്പും അനുകരണീയമായ മാതൃകയുമാണെന്നും മന്ത്രി രാജീവ് വ്യക്തമാക്കുന്നു.