മൂന്നര കോടിയുടെ സൈബര്‍ തട്ടിപ്പ്: ബാംഗ്ലൂര്‍ സ്വദേശി തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിന്‍റെ പിടിയില്‍

New Update
cyber scam

തിരുവനന്തപുരം: മൂന്നരക്കോടിയോളം രൂപ നിക്ഷേപത്തട്ടിപ്പിലൂടെ അപഹരിച്ച സംഘത്തിലെ ഒരാളെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടി. അപഹരിച്ച തുകയിലെ ഒരുകോടി ഇരുപതുലക്ഷം രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്തു. 

Advertisment

തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്ന് അമിതലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പിലൂടെ മൂന്നു കോടി 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണിയും ബാംഗ്ലൂര്‍ സ്വദേശിയുമായ ധനുഷ് നാരായണസ്വാമി എന്നയാളാണ് പൊലീസ് പിടിയിലായത്.

സെപ്റ്റംബര്‍ 29ന് ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത പണം ക്രിപ്റ്റോകറന്‍സി ആക്കിമാറ്റി വിദേശത്തേക്ക് കടത്തുന്നതാണ് സംഘത്തിന്‍റെ രീതി. ഓണ്‍ലൈന്‍ നിക്ഷേപത്തിലേക്ക് ഇരയുടെ വിശ്വാസം നേടിയെടുത്ത് തട്ടിപ്പുകാര്‍ പലപ്പോഴായി പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. 

വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായപ്പോള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ ഇരയുമായി വാട്സാപ്പ്, ടെലഗ്രാം മുതലായ സമൂഹമധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നെന്നും നിക്ഷേപം നടത്താനായി നിര്‍ബന്ധിച്ചിരുന്നതും വ്യക്തമായി.

പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബാംഗ്ലൂരിലെ ഒരു വ്യാജ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെടുന്നതെന്ന് മനസ്സിലായി. ഈ അക്കൗണ്ടിനെ പറ്റിയുള്ള കൂടുതല്‍ അന്വേഷണത്തിലാണ് പ്രതിയുടെ വിവരം ലഭിച്ചത്. 

നിക്ഷേപത്തട്ടിപ്പുകള്‍ക്കായി പ്രതി വ്യാജ കമ്പനി ചമച്ച് അക്കൗണ്ട് എടുക്കുകയായിരുന്നു. ഇയാളുടെ അക്കൗണ്ടില്‍നിന്നു ഒരുകോടി ഇരുപതുലക്ഷം രൂപ തിരികെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞു. സെപ്റ്റംബര്‍ 30നു പ്രതിയെ കേരളത്തില്‍ എത്തിക്കുകയും, തുടര്‍ന്ന് തിരുവനന്തപുരം എ.സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ തോംസങ് ജോസിന്‍റെ നിര്‍ദ്ദേശത്തില്‍ പൊലീസ് കമ്മീഷണര്‍ ഫാറാഷ് ടിയുടെ മേല്‍നോട്ടത്തില്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എ സി പ്രകാശ് കെ എസ്സിന്‍റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ഷമീര്‍ എം കെ, സബ് ഇന്‍സ്പെക്ടര്‍ ഗിരീഷ് സിപിഒ അഭിജിത് എന്നിവരുടെ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Advertisment