ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ കീഴ്ശാന്തി പിടിയിൽ. കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്.
കിരീടം ഉൾപ്പെടെ 20 പവൻ സ്വർണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചു മുങ്ങിയത്. എറണാകുളത്തു വച്ചാണ് പിടിയിലായത്.
വിശേഷ ദിവസങ്ങളിലാണ് വിഗ്രഹത്തിൽ തിരുവാഭരണം ചാർത്താറുള്ളത്. മേൽശാന്തി അവധിയായതിനാൽ വിഷുവിന്റെ തലേദിവസം ആറ് മണിയോടെ വിഗ്രഹത്തിൽ ചാർത്താനുള്ള ആഭരണങ്ങൾ ക്ഷേത്രം ഭാരവാഹികൾ കീഴ്ശാന്തിയായ രാമചന്ദ്രൻ പോറ്റിയെയാണ് ഏൽപ്പിച്ചത്.
രണ്ട് നെക്‌ലേസ്, കിരീടം, വലിയ മാല അടങ്ങിയ ആഭരണങ്ങളാണ് നഷ്ടമായത്. പൂജകൾക്കു ശേഷം ആഭരണങ്ങൾ ഇയാൾ തിരിച്ചേൽപ്പിച്ചില്ല. പലതവണ ചോദിച്ചപ്പോഴും ഉടൻ തിരിച്ചേൽപ്പിക്കാമെന്നു പറഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.
പിന്നീട് വൈകീട്ട് രാമചന്ദ്രൻ പോറ്റി ക്ഷേത്രത്തിൽ ഇല്ലെന്നു ക്ഷേത്രം ഭാരവാഹികൾക്കു മനസിലായി. വിഗ്രഹത്തിൽ ആഭരണങ്ങളും കണ്ടില്ല.
നാല് മാസം മുൻപാണ് കീഴ്ശാന്തിയായി രാമചന്ദ്രൻ പോറ്റി ക്ഷേത്രത്തിൽ എത്തിയത്. മേൽശാന്തി ശങ്കർ റാവുവാണ് ഇയാളെ കൊണ്ടുവന്നതെന്നു ഭാരവാഹികൾ വ്യക്തമാക്കി. പരാതിയിൽ അരൂർ പൊലീസാണ് അന്വേഷണം നടത്തിയത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.