/sathyam/media/media_files/2025/04/27/D5kwxcs1v9pJay0Xlrum.webp)
ഹരിപ്പാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കോട്ടയം ടി.വി പുരം നെടിയത്ത് വീട്ടിൽ എൻ. അരുണിനെ (35) റിമാൻഡ് ചെയ്തു. ഇയാളുടെ ഫോണിൽനിന്ന് ആയിരത്തിലധികം ചിത്രങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന അന്വേഷണം പൊലീസ് ഊർജിതമാക്കി.
കഴിഞ്ഞ ദിവസമാണ് അരുൺ പിടിയിലായത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽനിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അത് മോർഫ് ചെയ്ത് അശ്ലീലചിത്രം നിർമിച്ചശേഷം വ്യാജ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച് അതുവഴി പ്രചരിപ്പിക്കുകയാണ് പ്രതി ചെയ്തുവന്നത്.
എട്ട് പെൺകുട്ടികൾ അവരുടെ ഫേസ്ബുക്ക് പേജിൽനിന്ന് ഫോട്ടോകൾ എടുത്ത് അശ്ലീലഫോട്ടോകളായി പ്രചരിപ്പിക്കുന്നുവെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുമാർ സെവൻ, പ്രമീള അഖിൽ എന്നീ പേരുകളിൽ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്ന അരുണിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം അർധരാത്രിയാണ് അരുണിനെ വൈക്കത്തുനിന്നു ഹരിപ്പാട് പൊലീസ് പിടികൂടുന്നത്. ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിൽ 2020 മുതൽ അശ്ലീലചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിക്കുന്നതായി കണ്ടെത്തി.