ഇടുക്കി: ഉടുമ്പൻചോലയിൽ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 10 വർഷത്തിനുശേഷം പിടികൂടി.
പാറത്തോട് ശിങ്കാരികണ്ടം ആനന്ദരാജിനെയാണ് ഉടുമ്പൻചോല പോലീസ് പിടികൂടിയത്. ഈ വർഷം ഫെബ്രുവരിയിൽ അയൽവാസിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച മറ്റൊരു കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2015 ലാണ് പിതാവായ കറുപ്പയ്യയെ ആനന്ദ് രാജ് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഈ കേസിൽ ജയിലിലായ പ്രതിക്ക് തൊടുപുഴ കോടതി പിന്നീട് ജാമ്യം നൽകിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു.
ഇടയ്ക്കിടയ്ക്ക് നാട്ടിലെത്തുന്ന പ്രതി കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം വീണ്ടും തമിഴ്നാട്ടിലേക്ക് കടക്കുന്നതായിരുന്നു രീതി. 2018 ൽ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷവും ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു.
നെടുങ്കണ്ടം, ശാന്തൻപാറ, ഉടുമ്പൻചോല, രാജാക്കാട് പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ട്. പോലീസ് അന്വേഷിച്ച് ചെല്ലുമ്പോൾ സ്ഥലത്തുനിന്നും മുങ്ങുകയാണ് പതിവ്.
പ്രതി മധുരയ്ക്ക് സമീപം പ്രതി ഉണ്ടെന്നറിഞ്ഞ പോലീസ്, സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. മധുര കല്ലുവെട്ടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്
പ്രതിയെ പാറത്തോട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അയൽവാസിയെ അപായപ്പെടുത്തുവാൻ ഉപയോഗിച്ച കത്തി പ്രതിയുടെ വീടിന് പിൻഭാഗത്ത് നിന്നും കണ്ടെടുത്തു.